
വാഷിംഗ്‌ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കാൻ തീരുമാനിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ബൈഡന് ഇല്ലെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. ‘ഇനി ജോ ബൈഡന് രഹസ്യ വിവരങ്ങൾ ലഭിക്കേണ്ട ആവശ്യമില്ലെന്ന്’ ട്രൂത് സോഷ്യൽ നെറ്റ് വർക്കിലാണ് ട്രംപ് പറഞ്ഞത്. പരമ്പരാഗതമായി അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവർക്കും രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ലഭിക്കാറുണ്ട്. 2020ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ബൈഡൻ തന്റെ സുരക്ഷാ അനുമതികൾ ഒഴിവാക്കിയ കാര്യവും ട്രംപ് ഇതിനൊപ്പം ചൂണ്ടിക്കാട്ടി.
അതിനാൽ താനും ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കാൻ ഒരുങ്ങുകയാണെന്ന് ട്രംപ് വ്യക്തമാക്കി. ബൈഡനെ വിശ്വസിക്കാൻ കഴിയില്ല, രഹസ്യ വിവരങ്ങൾ സൂക്ഷിക്കാൻ അദ്ദേഹത്തിന് പറ്റില്ല. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ലഭിച്ച ഒരു റിപ്പോർട്ടിൽ 82 കാരനായ ബൈഡന് ഓർമ കുറവുണ്ടെന്നുള്ള കാര്യവും ട്രംപ് ചൂണ്ടിക്കാട്ടി. ഒരു ടിവി പരിപാടിയിൽ, ‘ജോ നിങ്ങളെ പുറത്താക്കിയതാണ്’എന്നും ട്രംപ് പറഞ്ഞിരുന്നു.









