ന്യൂഡൽഹി: ഇന്ത്യ–റഷ്യ സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതടക്കമുള്ള നിർണായക വിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും വെള്ളിയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. 2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 100 ബില്യൺ ഡോളറിലെത്തിക്കുകയെന്ന ലക്ഷ്യത്തിനായുള്ള നടപടികൾ ചർച്ചയിൽ പ്രധാന വിഷയമാകുമെന്നാണ് സൂചന.
സെപ്റ്റംബർ 9 മുതൽ 11 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ആദ്യ INNOPROM India 2026 വ്യവസായ പ്രദർശനത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. റഷ്യൻ നിക്ഷേപം വർധിപ്പിക്കുന്നതിനും റഷ്യൻ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള നടപടികളും ചർച്ചയാകും.
റെയിൽവേ, തുരങ്കനിർമാണം, അടിസ്ഥാന സൗകര്യ വികസനം, സ്റ്റീൽ തുടങ്ങിയ മേഖലകളിലെ സഹകരണവും കൂടിക്കാഴ്ചയിൽ പ്രധാന വിഷയമാകും. വന്ദേഭാരത് പദ്ധതിയും റെയിൽവേ സിഗ്നലിങ് ഉപകരണങ്ങളും ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങളും ആലോചിക്കും. ഖനനം, അലുമിനിയം, വ്യവസായ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാക്കും.
സ്റ്റീൽ മേഖലയിലും പുതിയ സഹകരണ സാധ്യതകൾ തേടുകയാണ് ഇന്ത്യയും റഷ്യയും. അസംസ്കൃത വസ്തുക്കൾ, മെറ്റലർജിക്കൽ സാങ്കേതികവിദ്യ, സ്പെഷ്യാലിറ്റി സ്റ്റീൽ, ഗവേഷണം, നൂതന സാങ്കേതികവിദ്യ എന്നിവയിൽ സംയുക്ത പ്രവർത്തനത്തിനുള്ള സാധ്യതകൾ ചർച്ചയാകും. സിവിൽ ആണവ സഹകരണത്തിനും കൂടിക്കാഴ്ചയിൽ പ്രത്യേക പ്രാധാന്യമുണ്ടാകും. ആണവ ഇന്ധന ചക്രത്തിന്റെ വിവിധ ഘട്ടങ്ങളിലായി സഹകരണം ശക്തമാക്കുന്നതിനും ആണവ പദ്ധതികൾക്ക് ദീർഘകാല പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ഇരു രാജ്യങ്ങളും പരിശോധിക്കും.
ആണവ മേഖലയിലെ പ്രാദേശിക ഉൽപ്പാദനവും വ്യവസായ പങ്കാളിത്തവും വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യൻ വിദഗ്ധ തൊഴിലാളികൾക്ക് റഷ്യയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതടക്കമുള്ള നൈപുണ്യ തൊഴിലാളി സഹകരണവും ചർച്ചയാകും.നിർണായക ധാതുക്കളും അപൂർവ ഭൂമിമൂലകങ്ങളും മറ്റൊരു പ്രധാന വിഷയമാണ്. ഹൈടെക്, തന്ത്രപ്രധാന വ്യവസായങ്ങൾക്ക് ആവശ്യമായ ധാതുക്കളുടെ വിതരണം വൈവിധ്യവൽക്കരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അപൂർവ ഭൂമിമൂലകങ്ങൾ, ലിഥിയം, ടൈറ്റാനിയം തുടങ്ങിയവയിൽ റഷ്യയുമായുള്ള സഹകരണം വർധിപ്പിക്കാനാണ് നീക്കം.
ഇന്ത്യയുടെ വള ആവശ്യങ്ങൾ നിറവേറ്റുന്നതിൽ റഷ്യയുടെ പങ്കും ചർച്ചയിൽ പ്രധാനമാകും. ദീർഘകാല വള വിതരണം ഉറപ്പാക്കുന്നതിനായി സംയുക്ത സംരംഭങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളും ആലോചിക്കുന്നുണ്ട്. കഴിഞ്ഞ വർഷം റഷ്യ ഇന്ത്യയിലേക്ക് ഏകദേശം 60 ലക്ഷം ടൺ ധാതുവളങ്ങൾ വിതരണം ചെയ്തിരുന്നു. 2026ന്റെ ആദ്യ പകുതിയിൽ വള കയറ്റുമതി മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20 ശതമാനം വർധിച്ചതായും റഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചു.
ഊർജം, പ്രതിരോധം തുടങ്ങിയ പരമ്പരാഗത മേഖലകൾക്കപ്പുറം സാമ്പത്തിക സഹകരണം വ്യാപിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കിടയിലാണ് മോദി–പുടിൻ കൂടിക്കാഴ്ച. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോ ഘടകങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് റഷ്യൻ വിപണിയിൽ കൂടുതൽ അവസരങ്ങൾ കണ്ടെത്തുന്നതും ചർച്ചയുടെ ഭാഗമാകും.
$100 billion trade target, nuclear, critical minerals: What Modi, Putin talks will focus on















