
ബാൾട്ടിമോർ: അമേരിക്കയിലെ മേരിലാൻഡിലുള്ള ബാൾട്ടിമോറിൽ 15 വയസ്സുള്ള പെൺകുട്ടിയെയും അവളുടെ 9 വയസ്സുകാരനായ സഹോദരനെയും വീട്ടിനുള്ളിൽ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ 16 വയസ്സുകാരനായ കൗമാരക്കാരൻ പൊലീസ് പിടിയിലായി. വെസ്റ്റ് ബാൾട്ടിമോർ സ്വദേശിയായ കീത് മോറിസ് ജെയിംസ് ജൂനിയർ (16) എന്ന കൗമാരക്കാരനെയാണ് ബാൾട്ടിമോർ കൗണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ പ്രായം കൗമാരമാണെങ്കിലും കുറ്റകൃത്യത്തിൻ്റെ ക്രൂരത കണക്കിലെടുത്ത് പ്രായപൂർത്തിയായ ആളായി പരിഗണിച്ചാണ് കുട്ടിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നത്.15 വയസ്സുകാരിയായ ജിയോവന്ന മൈറി, സഹോദരൻ ഒൻപതുവയസ്സുകാരൻ സ്റ്റീവ് അല്ലെൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈ 7-നായിരുന്നു ഗ്വിൻ ഓക്കിലെ ഇവരുടെ വസതിയിൽ വെച്ച് ദാരുണമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെ വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട പെൺകുട്ടിയുമായി പ്രതിക്ക് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. താനല്ലാതെ മറ്റ് ആൺകുട്ടികളോട് സംസാരിച്ചാൽ കൊല്ലുമെന്ന് പ്രതി പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ഫോൺ സന്ദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഈ ഭീഷണിയാണ് കൊലപാതകത്തിൽ കലാശിച്ചത്. എന്നാൽ ഒൻപതുവയസ്സുകാരനായ അനിയൻ സ്റ്റീവ് അല്ലെൻ ഒരു നിരപരാധിയായ ദൃക്‌സാക്ഷി മാത്രമായിരുന്നുവെന്നും അവനെ കൊലപ്പെടുത്തിയത് തെളിവ് നശിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നും പൊലീസ് കമ്മീഷണർ റോബർട്ട് മക്കല്ലോ അറിയിച്ചു.
മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങളും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. പ്രതിക്കെതിരെ രണ്ട് ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റങ്ങളും തോക്ക് നിയമപ്രകാരമുള്ള വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. നിലവിൽ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതിയെ ബാൾട്ടിമോർ കൗണ്ടി ഡിറ്റൻഷൻ സെൻ്ററിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. അതിക്രൂരവും ഭയാനകവുമായ ഈ കൊലപാതകം പ്രവിശ്യയെയാകെ നടുക്കിയിരിക്കുകയാണ്.
16-year-old arrested in Baltimore shooting death of 15-year-old girl and 9-year-old brother; will be tried as an adult















