
ന്യൂയോർക്ക്: ശാസ്ത്രലോകത്തെ മുൾമുനയിൽ നിർത്തിയ മറ്റൊരു വൻ കണ്ടെത്തലുമായി സമുദ്ര ഗവേഷകർ. വടക്കൻ അറ്റ്‌ലാന്റിക്കിലെ കടൽത്തട്ടിന് അടിയിൽ 1.3 കിലോമീറ്റർ (ഏകദേശം 4,160 അടി) ആഴത്തിൽ കുഴിച്ചെടുത്ത ശാസ്ത്രജ്ഞർ, അവിടെ തിളച്ചുമറിയുന്ന അമിതമായി ചൂടായ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തി. 300ഡിഗ്രി സെല്‍ഷ്യസിലധികം ചൂടുള്ളതും ഹൈഡ്രജൻ വാതകത്താൽ സമ്പുഷ്ടവുമായ ഈ വെള്ളമാണ് ഭൂമിയിലെ ഏറ്റവും വിചിത്രമായ ‘സൂര്യപ്രകാശമില്ലാത്ത’ ആവാസവ്യവസ്ഥയ്ക്ക് ഊർജ്ജം നൽകുന്നതെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
‘ജിയോകെമിസ്ട്രി, ജിയോഫിസിക്സ്, ജിയോസിസ്റ്റംസ്’ എന്ന പ്രമുഖ ശാസ്ത്ര മാസികയിലാണ് ഈ പുതിയ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ‘ലോസ്റ്റ് സിറ്റി’ എന്നറിയപ്പെടുന്ന വെളുത്ത ചിമ്മിനികൾ പോലുള്ള ഹൈഡ്രോതെർമൽ വെന്റുകൾക്ക് സമീപമുള്ള ‘അറ്റ്‌ലാന്റിസ് മാസിഫ്’ എന്ന പർവത മേഖലയിലാണ് ചരിത്രപ്രസിദ്ധമായ ഈ ഡ്രില്ലിംഗ് നടന്നത്. അത്യാധുനിക ഡ്രില്ലിംഗ് കപ്പൽ ഉപയോഗിച്ച് ഭൂമിയുടെ മാന്റിൽ ശിലകളിലേക്ക് ആഴത്തിൽ തുളച്ചുകയറിയാണ് ഗവേഷകർ സാമ്പിളുകൾ ശേഖരിച്ചത്. കുഴിയെടുത്ത ഭാഗത്തുനിന്ന് ശേഖരിച്ച വെള്ളത്തിന്റെ രാസഘടന പരിശോധിച്ചപ്പോഴാണ് ശാസ്ത്രജ്ഞർ ഞെട്ടിയത്. ഈ ജലത്തിൽ മഗ്നീഷ്യം പൂർണ്ണമായും ഇല്ലാതിരിക്കുകയും കാൽസ്യം, ലിഥിയം, റുബിഡിയം തുടങ്ങിയ മൂലകങ്ങൾ വളരെ ഉയർന്ന അളവിൽ അടങ്ങിയിരിക്കുകയും ചെയ്യുന്നു. ഈ രാസഘടന ലോസ്റ്റ് സിറ്റിയിലെ വെന്റുകളിൽ നിന്നും പുറന്തള്ളപ്പെടുന്ന ദ്രാവകത്തിന്റേതുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നതാണ്.
കടൽവെള്ളം ഭൂമിയുടെ അടിത്തട്ടിലേക്ക് ഇറങ്ങിപ്പോവുകയും, അവിടെയുള്ള ചൂടേറിയ ശിലകളുമായി സമ്പർക്കത്തിൽ വന്ന് 300 ഡിഗ്രിയിലധികം ചൂടാകുകയും ചെയ്യുന്നു. തുടർന്ന് രാസമാറ്റങ്ങൾ സംഭവിച്ച് ഊർജ്ജം സംഭരിച്ച ജലം വീണ്ടും കടൽത്തട്ടിലേക്ക് തള്ളിക്കയറുന്നു. ഈ ഭൗമ-രാസപ്രവർത്തന പ്രക്രിയയാണ് അഗാധമായ സമുദ്രത്തിലെ വിചിത്ര ജീവികൾക്ക് ആവശ്യമായ ഇന്ധനമായി മാറുന്നത്.
എന്തുകൊണ്ട് ഈ കണ്ടെത്തൽ നിർണ്ണായകം?
സൂര്യപ്രകാശത്തിന്റെ ചെറിയൊരു അംശം പോലും എത്താത്തിടത്ത്, ചെടികളോ പ്രകാശസംശ്ലേഷണമോ ഇല്ലാതെ വെറും കെമിക്കൽ എനർജി (രാസോർജ്ജം) മാത്രം ഉപയോഗിച്ച് ജീവൻ എങ്ങനെ നിലനിൽക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രമാണ് ഈ പഠനം നൽകുന്നത്.ഭൂമിയിൽ കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവൻ ആദ്യമായി ഉത്ഭവിച്ചത് ഇത്തരമൊരു സാഹചര്യത്തിലാകാം എന്നാണ് ഗവേഷകരുടെ അനുമാനം. മാത്രമല്ല, വ്യാഴത്തിന്റെ ഉപഗ്രഹമായ ‘യൂറോപ്പ’ പോലുള്ള സൗരയൂഥത്തിലെ മഞ്ഞുപാളികൾ നിറഞ്ഞ മറ്റ് ലോകങ്ങളിലെ കടലുകളിലും ഇത്തരത്തിൽ ജീവൻ നിലനിൽക്കാൻ സാധ്യതയുണ്ടെന്ന വലിയൊരു സൂചന കൂടിയാണ് ഈ കണ്ടെത്തൽ നൽകുന്നത്. ഭാവിയിൽ ഈ കുഴികളിൽ നിന്നും കൂടുതൽ ശുദ്ധമായ സാമ്പിളുകൾ ശേഖരിച്ച് പഠനം വിപുലീകരിക്കാനാണ് ഗവേഷകരുടെ തീരുമാനം.
A wonderland deep within the Earth: Scientists discover 300-degree hot water at the bottom of the Atlantic















