
വാഷിംഗ്ടൺ: കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായി, അമേരിക്കൻ രാഷ്ട്രീയത്തിലെ കരുത്തുറ്റ ഡെമോക്രാറ്റിക് നേതാവും മുൻ ഹൗസ് സ്പീക്കറുമായ നാൻസി പെലോസി വരാനിരിക്കുന്ന ജനുവരിയിൽ യുഎസ് കോൺഗ്രസിലേക്ക് (പാർലമെന്റ്) മടങ്ങിയെത്തില്ല. സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കലിന് ശേഷം തന്റെ ഇതിഹാസതുല്യമായ ഊർജ്ജം അവർ എങ്ങോട്ടേക്കാണ് തിരിച്ചുവിടുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ പുറത്തുവിട്ടു. പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ക്‌ലിയിൽ ആരംഭിക്കുന്ന ‘നാൻസി പെലോസി ഇൻസ്റ്റിറ്റ്യൂട്ട്’ വഴിയാകും അവരുടെ ഇനിവരുന്ന പ്രവർത്തനങ്ങൾ.
ഗവേഷണം, വിദ്യാഭ്യാസം, പൗര പങ്കാളിത്തം എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഈ ഇൻസ്റ്റിറ്റ്യൂട്ട് 2027 ജനുവരിയിൽ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
“പൊതുസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന നമ്മളെയെല്ലാവരെയും സംബന്ധിച്ച്, ഭാവിയിലെ നേതാക്കളെ പരിശീലിപ്പിക്കുന്നതിനായി നമ്മുടെ അനുഭവസമ്പത്ത് ഉപയോഗിക്കുക എന്നത് വലിയൊരു ആഗ്രഹമാണ്. ഇതിനെ രാഷ്ട്രീയത്തിൽ നിന്നുള്ള ഒരു മോചനമായല്ല ഞാൻ കാണുന്നത്, മറിച്ച് കക്ഷിരാഷ്ട്രീയത്തിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യമായാണ്. കാരണം നിങ്ങൾ ഒരു പ്രമുഖ അക്കാദമിക് സ്ഥാപനത്തിലേക്കാണ് പോകുന്നത്. നമ്മുടെ ഭരണഘടന രൂപീകരിക്കുമ്പോൾ സ്ഥാപകർ എന്താണോ മനസ്സിൽ കണ്ടത്, അതിനെക്കുറിച്ചാണ് ഇത്. അത് വിളിച്ചുപറയാൻ മനോഹരമായൊരു കഥയാണ്.” നാൻസി പെലോസി പറഞ്ഞു.
ബെർക്ക്‌ലിയിലെ ഒരു കൂട്ടം അഡ്മിനിസ്ട്രേറ്റർമാരും എട്ടോളം പ്രൊഫസർമാരും ഏകദേശം ഒരു വർഷം മുൻപാണ് ‘നാൻസി പെലോസി ഇൻസ്റ്റിറ്റ്യൂട്ട്’ എന്ന ആശയവുമായി തന്നെ സമീപിച്ചതെന്ന് മുൻ ഹൗസ് സ്പീക്കർ വെളിപ്പെടുത്തി. ഈ നിർദ്ദേശം തന്നെ ഏറെ സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇതിന് സമ്മതം മൂളുന്നതിന് മുൻപ് ആലോചിക്കാനായി താൻ കുറച്ചു സമയം എടുത്തിരുന്നതായും അവർ പറഞ്ഞു.
പൊതുവിദ്യാഭ്യാസത്തിന്റെ ഉത്തമ ഉദാഹരണമായ ബെർക്ക്‌ലിയിൽ, ഇരുവിഭാഗം കക്ഷികൾക്കും തുല്യ പ്രാധാന്യമുള്ള ഒരു അക്കാദമിക് സെന്റർ ആരംഭിക്കുക എന്ന ആശയമാണ് 86-കാരിയായ പെലോസിയെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. തന്റെ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ താൻ ശ്രദ്ധ കേന്ദ്രീകരിച്ച വിഷയങ്ങളിൽ തന്നെയായിരിക്കും ഈ ഇൻസ്റ്റിറ്റ്യൂട്ടും ഊന്നൽ നൽകുകയെന്ന് അവർ വ്യക്തമാക്കി. അമേരിക്കയിലെയും ലോകത്തെമ്പാടുമുള്ളതുമായ മനുഷ്യാവകാശങ്ങൾ, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക അസമത്വം തുടങ്ങിയ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളെ അഭിസംബോധന ചെയ്യാനാണ് ഈ പുതിയ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ലക്ഷ്യമിടുന്നത്.















