
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സ്വാതന്ത്ര്യദിനമായ നാലാം ജൂലൈ ആഘോഷങ്ങളെ കടുത്ത ഉഷ്ണതരംഗം സാരമായി ബാധിച്ചു. വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, ഫിലാഡൽഫിയ ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിൽ ജനജീവിതം ദുസ്സഹമാക്കിക്കൊണ്ട് റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തുന്നത്. ചൂട് കടുത്തതിനെത്തുടർന്ന് യുഎസ് ഈസ്റ്റ് കോസ്റ്റിലും മിഡ്‌വെസ്റ്റിലുമായി 16.5 കോടിയിലധികം ആളുകൾക്ക് കാലാവസ്ഥാ വകുപ്പ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അപകടകരമായ കാലാവസ്ഥയെത്തുടർന്ന് ന്യൂജേഴ്‌സി, പെൻസിൽവേനിയ, മേരിലാൻഡ്, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന കമ്മ്യൂണിറ്റി പരേഡുകളും പരിപാടികളും റദ്ദാക്കി. യുഎസിലെ തന്നെ ഏറ്റവും വലിയ പരിപാടികളിലൊന്നായി നിശ്ചയിച്ചിരുന്ന ഫിലാഡൽഫിയയിലെ ‘സല്യൂട്ട് ടു ഇൻഡിപെൻഡൻസ് പരേഡ്’ പൂർണ്ണമായും ഒഴിവാക്കേണ്ടി വന്നു.
മേളകളിൽ ആളുകൾ കുഴഞ്ഞുവീഴുന്നു
വാഷിംഗ്ടൺ ഡിസിയിൽ നടന്ന ‘ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയർ’ കടുത്ത ചൂടിനെത്തുടർന്ന് വെള്ളിയാഴ്ച താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. മേളസ്ഥലത്ത് നിരവധി പേർക്ക് ചൂട് കാരണം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും, കുറഞ്ഞത് 11 പേരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആളുകൾ കൈകൾ ഐസ് ബക്കറ്റുകളിൽ മുക്കിവെച്ചാണ് ചൂടിൽ നിന്ന് താൽക്കാലിക ആശ്വാസം തേടിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വൈകുന്നേരത്തോടെ ചൂടിന് അല്പം ശമനമുണ്ടായ ശേഷമാണ് മേള പുനരാരംഭിച്ചത്. കൂടാതെ, ഡിസിയിലെ പ്രശസ്തമായ ‘എ കാപിറ്റോൾ ഫോർത്ത്’ സംഗീതക്കച്ചേരിയിലേക്കുള്ള പൊതുജന പ്രവേശനവും മണിക്കൂറുകളോളം വൈകിപ്പിച്ചു.
താപനില 40 ഡിഗ്രി കടന്നു; 2012-ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ദിവസം
ഫിലാഡൽഫിയയിൽ 104 ഡിഗ്രി ഫാരൻഹീറ്റും (40°C), വാഷിംഗ്ടൺ ഡിസിയിൽ 103 ഡിഗ്രി ഫാരൻഹീറ്റും താപനില ഉയരുമെന്നാണ് യുഎസ് നാഷണൽ വെതർ സർവീസ് വ്യക്തമാക്കുന്നത്. അന്തരീക്ഷത്തിലെ ഈർപ്പം കൂടി കണക്കിലെടുക്കുമ്പോൾ അനുഭവപ്പെടുന്ന ചൂട് 112 ഡിഗ്രി ഫാരൻഹീറ്റ് വരെയാകാം. ന്യൂയോർക്ക് സിറ്റിയിൽ വ്യാഴാഴ്ച 100 ഡിഗ്രി ഫാരൻഹീറ്റ് ചൂട് രേഖപ്പെടുത്തിയിരുന്നു. 2012-ന് ശേഷമുള്ള നഗരത്തിലെ ഏറ്റവും ചൂടേറിയ ദിവസമാണിത്. നിലവിലെ സാഹചര്യം അങ്ങേയറ്റം അപകടകരമാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനി മുന്നറിയിപ്പ് നൽകി.
വെല്ലുവിളി ഉയർത്തി ട്രംപും
പ്രവചിക്കപ്പെട്ടിരിക്കുന്ന കടുത്ത ചൂട് വകവയ്ക്കാതെ, ശനിയാഴ്ച നടക്കുന്ന പ്രധാന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ താൻ പുറത്തുനിന്നു തന്നെ സംസാരിക്കുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. “എനിക്ക് എന്തും ചെയ്യാൻ കഴിയുമെന്ന് കാണിക്കാൻ ഞാൻ വളരെ നീണ്ട ഒരു പ്രസംഗം നടത്താൻ പോവുകയാണ്,” എന്ന് ട്രംപ് പറഞ്ഞു.
അതേസമയം, ശനിയാഴ്ചയോടെ രാജ്യത്തിൻ്റെ മധ്യമേഖലകളിൽ ചൂടിന് അല്പം ശമനമുണ്ടായേക്കാമെങ്കിലും കടുത്ത ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. വടക്കൻ സമതലങ്ങളിലും മിഡ്‌വെസ്റ്റിലും ഉണ്ടാകുന്ന ശക്തമായ കാറ്റും, ആലിപ്പഴവർഷവും, പെട്ടെന്നുള്ള വെള്ളപ്പൊക്കവും ചുഴലിക്കാറ്റുകളും ഈ ഉഷ്ണതരംഗത്തിന് കടുത്ത അന്ത്യം കുറിച്ചേക്കാം. എന്നാൽ കിഴക്കൻ മേഖലകളിൽ ചൂട് തുടർന്നും ശക്തമായിരിക്കും.
കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണതരംഗങ്ങൾ കൂടുതൽ ശക്തവും ദീർഘനേരം നിലനിൽക്കുന്നതുമായി മാറിയിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ ഓർമ്മിപ്പിക്കുന്നു. വരും ദിവസങ്ങളിൽ ചൂട് യുഎസിൻ്റെയും കാനഡയുടെയും പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.













