
വാഷിംഗ്ടൺ: ഇറാനെതിരെ യുഎസ്-ഇസ്രായേൽ സഖ്യം നടത്തുന്ന യുദ്ധത്തിനെതിരെ അമേരിക്കയ്ക്കുള്ളിൽ പൊതുജനവികാരം ശക്തമാകുന്നു. യുദ്ധം മൂലമുണ്ടായ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.
പ്രമുഖ അമേരിക്കൻ മാധ്യമമായ ‘ഫോക്സ് ന്യൂസ്’ പുറത്തുവിട്ട ഏറ്റവും പുതിയ പോളിംഗ് വിവരങ്ങൾ പ്രകാരം, 60 ശതമാനം അമേരിക്കക്കാരും നിലവിൽ ഈ ഇറാൻ യുദ്ധത്തെ ശക്തമായി എതിർക്കുകയാണ്. കഴിഞ്ഞ മാസമിത് 55 ശതമാനമായിരുന്നു. യുദ്ധം മൂലമുണ്ടായ ആഗോള എണ്ണ പ്രതിസന്ധിയും വിപണിയിലെ തകർച്ചയുമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് സർവേയിൽ പങ്കെടുത്ത 91 ശതമാനം ആളുകളും കുറ്റപ്പെടുത്തുന്നു.
രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതി അതീവ ദയനീയമാണെന്നാണ് മുക്കാൽ ഭാഗത്തിലധികം പേരും (77 ശതമാനം) അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേസമയത്ത് ഇത് 71 ശതമാനമായിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളോടുള്ള വിയോജിപ്പ് കഴിഞ്ഞ വർഷത്തെ 56 ശതമാനത്തിൽ നിന്ന് ഇപ്പോൾ 71 ശതമാനമായി കുതിച്ചുയർന്നു.
പ്രസിഡന്റ് എന്ന നിലയിലുള്ള ഡോണൾഡ് ട്രംപിന്റെ മൊത്തത്തിലുള്ള പ്രവർത്തന മികവിൽ 61 ശതമാനം അമേരിക്കക്കാരും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. നയതന്ത്ര തലത്തിലും സൈനിക തലത്തിലും കടുത്ത സമ്മർദ്ദം നേരിടുന്ന ട്രംപിന്, സ്വന്തം രാജ്യത്തെ ജനങ്ങളിൽ നിന്നുള്ള ഈ പരോക്ഷ തിരിച്ചടി വരും ദിവസങ്ങളിൽ യുദ്ധനയങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്താൻ കാരണമായേക്കും.















