
ടെഹ്റാൻ: അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി പൊതുദർശനത്തിന്റെ രണ്ടാം ദിവസവും ജനസാഗരം ഒഴുകിയെത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ വരിവരിയായി എത്തിക്കൊണ്ടിരിക്കുന്നത്.
നാളെ തലസ്ഥാന നഗരമായ ടെഹ്റാനിൽ ഔദ്യോഗിക വിലാപയാത്ര നടക്കും. വിലാപയാത്രയിൽ ദശലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള വിപുലമായ സുരക്ഷാ-യാത്രാ സൗകര്യങ്ങൾ നഗരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഔദ്യോഗിക അറിയിപ്പ് പ്രകാരം, ടെഹ്റാനിലെ ചടങ്ങുകൾക്ക് ശേഷം ആയത്തുള്ള അലി ഖമേനിയുടെയും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെയും ഭൗതികശരീരങ്ങൾ ഇറാഖിലെ പുണ്യനഗരങ്ങളായ കർബല, നജാഫ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. അവിടെ നടക്കുന്ന പ്രത്യേക പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷമായിരിക്കും ഭൗതികശരീരങ്ങൾ ഇറാനിലേക്ക് തിരിച്ചെത്തിക്കുക. തുടർന്ന് ഇറാന്റെ വടക്കുകിഴക്കൻ പ്രവിശ്യയിലുള്ളതും പരമോന്നത നേതാവിന്റെ ജന്മദേശവുമായ മഷാദ് നഗരത്തിൽ വെച്ചായിരിക്കും ഖബറടക്കം നടക്കുക.















