
വാഷിംഗ്ടൺ: അറബിക്കടലിൽ കഴിഞ്ഞ ബുധനാഴ്ച തകർന്നു വീണ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന, കാണാതായ സൈനികനായുള്ള തെരച്ചിൽ അവസാനിപ്പിച്ചതായി യുഎസ് സൈന്യം അറിയിച്ചു. യുഎസ് നാവികസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവിലാണ് ദൗത്യം നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
14,000 ചതുരശ്ര മൈലിലധികം വിസ്തൃതിയിൽ 102 മണിക്കൂറിലധികം നീണ്ടുനിന്ന ഏകോപിപ്പിച്ച തെരച്ചിൽ-രക്ഷാപ്രവർത്തനമാണ് പ്രദേശത്ത് നടത്തിയതെന്ന് നാവികസേന അറിയിച്ചു. ബുധനാഴ്ചയാണ് യുഎസ് വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷി’ൽ നിന്നുള്ള ‘MH-60S സീ ഹോക്ക്’ ഹെലികോപ്റ്റർ അറബിക്കടലിൽ അടിയന്തിരമായി ഇറക്കേണ്ടി വന്നതും തുടർന്ന് തകർന്നതും. എന്നാൽ ഈ അപകടത്തിന് പിന്നിൽ ശത്രുതാപരമായ അക്രമങ്ങളോ ആക്രമണങ്ങളോ ഉണ്ടായതായി യാതൊരു സൂചനയുമില്ലെന്ന് യുഎസ് സൈന്യം ആദ്യമേ വ്യക്തമാക്കിയിരുന്നു.
ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് ജീവനക്കാരിൽ മൂന്ന് പേരെ അപകടസമയത്ത് തന്നെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. ഇവർ നിലവിൽ യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് കപ്പലിൽ നിരീക്ഷണത്തിലാണ്, ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, തകരാറിലേക്ക് നയിച്ച യഥാർത്ഥ കാരണം വ്യക്തമാക്കാൻ സൈന്യം ഇതുവരെ തയ്യാറായിട്ടില്ല. നാവികസേനയുടെ നയമനുസരിച്ച് കാണാതായ സൈനികന്റെ കുടുംബാംഗങ്ങളെ ഔദ്യോഗികമായി വിവരമറിയിച്ച് 24 മണിക്കൂർ കഴിഞ്ഞതിന് ശേഷമേ അദ്ദേഹത്തിന്റെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തുകയുള്ളൂ എന്ന് നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡ് ഇന്ന് വ്യക്തമാക്കി.















