
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സഞ്ചരിച്ച ‘മറൈൻ വൺ’ ഹെലികോപ്റ്റർ വിമാനത്താവളത്തെ സമീപിക്കവെ, കടുത്ത സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ച് വാണിജ്യ വിമാനം പറന്നുയർന്ന സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) ഉന്നതതല അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച റീഗൻ നാഷണൽ എയർപോർട്ടിലാണ് സംഭവം. പടിഞ്ഞാറൻ തീരദേശ സന്ദർശനത്തിനായി വൈറ്റ് ഹൗസിൽ നിന്ന് ആൻഡ്രൂസ് എയർഫോഴ്സ് ബേസിലേക്ക് ട്രംപുമായി പോവുകയായിരുന്നു ഔദ്യോഗിക ഹെലികോപ്റ്റർ.
മറൈൻ വൺ വിമാനത്താവളത്തിന് തൊട്ടടുത്തെത്തിയ അതേ സമയത്തുതന്നെയാണ് റൺവേയിൽ നിന്ന് വാണിജ്യ വിമാനം ടേക്ക് ഓഫ് ചെയ്തതും ഹെലികോപ്റ്ററിന് മുകളിലായി പറന്നതും. ഇരു വിമാനങ്ങളും കൂട്ടിയിടിയുടെ പാതയിലായിരുന്നില്ലെങ്കിലും, വ്യോമയാന നിയമപ്രകാരം പാലിക്കേണ്ട സുരക്ഷിത അകലത്തിൽ കുറവ് സംഭവിച്ചതായി എഫ്.എ.എ സ്ഥിരീകരിച്ചു. ഈ സമയമത്രയും എയർ ട്രാഫിക് കൺട്രോളർ ഇരു പൈലറ്റുമാരുമായും നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും അധികൃതർ വ്യക്തമാക്കി.
2025 ജനുവരി 29-ന് ഇതേ വ്യോമപാതയിലുണ്ടായ മിഡ്-എയർ കൂട്ടിയിടിയിൽ 67 പേർ മരിച്ചതിനെ തുടർന്ന് എഫ്.എ.എ റീഗൻ എയർപോർട്ടിൽ അതീവ കർശനമായ സുരക്ഷാ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിമാനത്താവളത്തിന് സമീപത്തുകൂടി വി.ഐ.പി ഹെലികോപ്റ്ററുകൾ കടന്നുപോകുമ്പോൾ മറ്റ് വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിംഗും പൂർണ്ണമായി നിർത്തിവെക്കണമെന്നാണ് നിയമം. എന്നാൽ ഈ വിലക്ക് ലംഘിച്ച് വാണിജ്യ വിമാനത്തിന് പറന്നുയരാൻ എയർ ട്രാഫിക് കൺട്രോൾ അനുമതി നൽകിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ ആണ് ഈ ഗുരുതര സുരക്ഷാവീഴ്ച ആദ്യം റിപ്പോർട്ട് ചെയ്തത്.
സംഭവത്തിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് യാതൊരുവിധ അപകടസാധ്യതയും ഉണ്ടായിരുന്നില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി അറിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരാണ് മറൈൻ വൺ നിയന്ത്രിക്കുന്നതെന്നും പ്രസിഡൻ്റ് പൂർണ്ണ സുരക്ഷിതനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹെലികോപ്റ്റർ വിമാനത്തിന് തൊട്ടടുത്തുകൂടിയാണ് പോയതെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മറൈൻ കോർപ്സ് വക്താവ് ക്യാപ്റ്റൻ ജേക്കബ് സഗും തള്ളിപ്പറഞ്ഞു. വാഷിംഗ്ടൺ നാഷണൽ ടവർ ഹെലികോപ്റ്റർ എവിടെയും തടഞ്ഞിട്ടിരുന്നില്ലെന്നും, ആവശ്യപ്പെട്ട റൂട്ടിന് കൃത്യമായ അനുമതി നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും, പ്രത്യേക അന്വേഷണം വേണമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും എൻ.ടി.എസ്.ബി അറിയിച്ചു.
Another plane flew right over Trump’s helicopter during landing; Serious security lapse in the US, investigation underway















