
ഡെൻവർ: അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുറപ്പെടാൻ തയ്യാറെടുത്ത വിമാനത്തിനുള്ളിൽ വെടിയുണ്ടകൾ നിറച്ച മാഗസിൻ കണ്ടെത്തി. ഇതേത്തുടർന്ന് ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരെ മുഴുവൻ അടിയന്തരമായി പുറത്തിറക്കി പരിശോധന നടത്തി. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ഡെൻവറിൽ നിന്നും ഫീനിക്സിലേക്ക് പോകേണ്ടിയിരുന്ന 4765-ാം നമ്പർ വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയാണ് മാഗസിൻ കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി യാത്രക്കാരെ വിമാനത്തിൽ നിന്ന് മാറ്റി വീണ്ടും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി. വിമാനത്തിനുള്ളിലും വിശദമായ പരിശോധന നടത്തിയെങ്കിലും മറ്റ് സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ല.
മുൻപ് ഈ വിമാനത്തിൽ യാത്ര ചെയ്ത ഏതെങ്കിലും നിയമപാലകൻ അബദ്ധത്തിൽ മറന്നുവെച്ചതാകാം ഈ മാഗസിൻ എന്നാണ് പ്രാഥമിക നിഗമനമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. പരിശോധനകൾ കാരണം വിമാനം പുറപ്പെടാൻ വൈകുകയും ജീവനക്കാരുടെ ജോലി സമയം അവസാനിക്കുകയും ചെയ്തു. ഇതേത്തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ തിങ്കളാഴ്ച രാവിലെയാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. സംഭവത്തിൽ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു.
Bullets found on plane; passengers evacuated in US.














