സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കുകയോ കൂടിയാലോചന നടത്തുകയോ ചെയ്യാതെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ വിദേശ നിക്ഷേപത്തിന് നീക്കം നടന്നതിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അതൃപ്തി രേഖപ്പെടുത്തി. അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്മെന്റിനെയാണ് സർക്കാർ നിലപാട് അറിയിച്ചത്. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ വിഴിഞ്ഞത്ത് നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനമാണ് അതൃപ്തിക്ക് കാരണമായത്.
സർക്കാരുമായി ഒപ്പുവെച്ച കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കിയത്. കരാർ വ്യവസ്ഥകൾ പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ ഓഹരി ഘടനയിൽ മാറ്റം വരുത്താൻ സാധിക്കൂ. അതിനാൽ നിലവിലെ നീക്കത്തിൽ കൺസഷൻ കരാറിലെ വ്യവസ്ഥകളും മറ്റ് നിയമപരമായ നിയന്ത്രണങ്ങളും കർശനമായി പരിശോധിച്ച ശേഷമേ സർക്കാർ തുടർ നിലപാട് സ്വീകരിക്കുകയുള്ളൂ.
വിഴിഞ്ഞം തുറമുഖത്തെ ആഗോളതലത്തിലുള്ള മികച്ച ട്രാൻസ്ഷിപ്മെന്റ് ഹബ്ബാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിച്ചുകൊണ്ട് മാത്രമേ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.
Chief Minister V D Satheesan expresses displeasure to Adani Group over Vizhinjam Port share transfer









