
വാഷിംഗ്ടൺ: അമേരിക്കയിലെ മേയ്ൻ സംസ്ഥാനത്തുള്ള ബിഡ്ഫോർഡിൽ ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ (ഐസിഇ) നടത്തിയ ഓപ്പറേഷനിടെയുണ്ടായ വെടിവെയ്പ്പിൽ 26 വയസ്സുള്ള കൊളംബിയൻ യുവാവ് കൊല്ലപ്പെട്ടതിൽ വിവാദം പുകയുന്നു. രാജ്യം കടത്താൻ ഉത്തരവുള്ള മറ്റൊരു വ്യക്തിയെ ലക്ഷ്യമിട്ട് നടത്തിയ നീക്കത്തിനിടെയാണ് നിരപരാധിയായ യുവാവിന് ജീവൻ നഷ്ടമായത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഫെഡറൽ ഏജന്റുമാർ വാഹനം തടയാൻ ശ്രമിച്ചപ്പോൾ യുവാവ് വാഹനം ഉദ്യോഗസ്ഥർക്ക് നേരെ ഓടിച്ചു കയറ്റി രക്ഷപ്പെടാൻ ശ്രമിച്ചെന്നും, തുടർന്നാണ് വെടിയുതിർത്തതെന്നും മേയ്ൻ അറ്റോർണി ജനറലിൻ്റെ ഓഫീസ് അറിയിച്ചു. കുറഞ്ഞത് അഞ്ച് തവണയെങ്കിലും വെടിയൊച്ച കേട്ടതായി സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
സംഭവം നടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇമിഗ്രേഷൻ ഏജൻ്റുമാരുടെ ബോഡി ക്യാമറകൾ ഓൺ ആയിരുന്നില്ല എന്നത് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. അതിനാൽ തന്നെ സംഭവത്തിൻ്റെ യഥാർത്ഥ വീഡിയോ തെളിവുകളൊന്നും ലഭ്യമല്ല. ഫെഡറൽ ഓപ്പറേഷൻ ആയതിനാൽ കേസിൻ്റെ അന്വേഷണം എഫ്.ബി.ഐ ഏറ്റെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട യുവാവിന് അമേരിക്കയിൽ ജോലി ചെയ്യാനുള്ള നിയമപരമായ അനുമതിയും സോഷ്യൽ സെക്യൂരിറ്റി നമ്പറും ഉണ്ടായിരുന്നുവെന്ന് മേയ്നിലെ കുടിയേറ്റ അവകാശ സംഘടനകൾ വ്യക്തമാക്കി. സംഭവത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം വേണമെന്നും, ഐ.സി.ഇ ഉദ്യോഗസ്ഥർ സ്വന്തം കുറ്റം മറച്ചുവെക്കാൻ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്നും സംഘടനകൾ ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മേയ്ൻ ഗവർണർ ജാനറ്റ് മിൽസും അറിയിച്ചിട്ടുണ്ട്.
Colombian youth killed during immigration raid in the US: Mystery over body cameras being turned off, ICE officers allegedly involved















