
രാജ്യതലസ്ഥാനത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അനുനയ നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രതിഷേധം തുടരവേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സമരസ്ഥലത്തെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല കൂടിയുള്ള മന്ത്രിയാണ് ജിതേന്ദ്ര സിംഗ്. സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം ജന്തർമന്തറിലെ സമരക്കാർക്കും വലിയ ആവേശമാണ് പകർന്നുനൽകിയത്.
അതിനിടെ, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച അതീവ ഗുരുതരമായ കുറ്റമാണെന്നും കൊടും പാതകമാണെന്നും എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സംഭവം വെളിച്ചത്തുവന്ന ഉടൻ തന്നെ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, കേസിൽ ഉൾപ്പെട്ട പ്രധാന പ്രതികളെല്ലാം നിലവിൽ കസ്റ്റഡിയിലുണ്ടെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു. യുവജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കുറ്റക്കാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വിശദീകരിച്ചു. വിദ്യാർത്ഥികളുടെ ഭാവിയെക്കരുതി നീറ്റ് പുനഃപരീക്ഷ വേഗത്തിൽ നടത്തി നിശ്ചിത സമയത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഇത്തരം പരീക്ഷാ തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്ക് സാധ്യമായ ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും പൊതുപരീക്ഷകളുടെ സുതാര്യത സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
Congress Protest Intensifies in Delhi: Union Minister Jitendra Singh Holds Talks with Rahul Gandhi














