യുദ്ധത്തിന് പണം വേണം! ഇറാൻ യുദ്ധത്തിന് അധിക ഫണ്ട് തേടി ട്രംപ് ഭരണകൂടം: സെനറ്റ് കമ്മിറ്റിക്ക് മുന്നിൽ വിശദീകരണവുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അഞ്ചാം മാസത്തിലേക്ക് കടക്കവെ, യുദ്ധച്ചെലവുകൾക്കായി ശതകോടികളുടെ അധിക ഫണ്ട് അനുവദിക്കണമെന്ന ട്രംപ് ഭരണകൂടത്തിന്‍റെ നിർണായക അഭ്യർത്ഥനയിൽ അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സെനറ്റ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും. യുദ്ധ സാമഗ്രികളുടെയും ഫണ്ടിന്റെയും ലഭ്യതയിൽ വലിയ കുറവുണ്ടെന്ന ആശങ്ക ശക്തമാണെങ്കിലും, സൈന്യത്തിന്റെ യഥാർത്ഥ ശേഷിയെക്കുറിച്ചും അടിയന്തര ആവശ്യങ്ങളെക്കുറിച്ചുമുള്ള വ്യക്തമായ വിവരങ്ങൾ പെന്‍റഗൺ ഇതുവരെ കൈമാറിയിട്ടില്ലെന്ന് ഭരണകക്ഷിയിലെ തന്നെ പ്രമുഖ ജനപ്രതിനിധികൾ ചൂണ്ടിക്കാണിക്കുന്നു.

അധിക ധനസഹായം സംബന്ധിച്ച പരസ്യമായ വാദം കേൾക്കലിൽ, യുദ്ധത്തിൽ പരിക്കേറ്റ അമേരിക്കൻ സൈനികരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ പെന്‍റഗൺ വരുത്തിയ കാലതാമസത്തെക്കുറിച്ചും പ്രതിരോധ സെക്രട്ടറിക്ക് ജനപ്രതിനിധികളുടെ രൂക്ഷമായ ചോദ്യങ്ങളെ നേരിടേണ്ടി വരും. സമീപമാസങ്ങളിൽ പരിക്കേറ്റ സൈനികരുടെ കണക്കുകൾ കൃത്യമായി പുറത്തുവിടാൻ യുഎസ് സെൻട്രൽ കമാൻഡ് തയാറായിരുന്നില്ലെന്നും വെബ്‌സൈറ്റ് വഴി വിവരങ്ങൾ നൽകുന്നതിൽ വലിയ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ജൂലൈ ഏഴ് മുതൽ നൂറോളം സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതിൽ ഭൂരിഭാഗവും നിസ്സാര പരിക്കുകളാണെന്നും പെന്റഗൺ വക്താവ് സീൻ പാർനെൽ എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വാരാന്ത്യത്തിൽ ഉണ്ടായ ആക്രമണങ്ങളിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. മാർച്ചിന് ശേഷം ഇറാനിയൻ ആക്രമണത്തിൽ യു.എസ് സൈനികർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്ന പശ്ചാത്തലത്തിൽ, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നും പങ്കെടുക്കുന്ന നിർണായക സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റി യോഗം ഉച്ചയ്ക്ക് ശേഷം ആരംഭിക്കും.

More Stories from this section

family-dental
witywide