
ഓസ്റ്റിൻ: കഴിഞ്ഞ വേനൽക്കാലത്ത് നൂറ്റമ്പതിലധികം പേരുടെ ജീവനപഹരിച്ച മിന്നൽ പ്രളയത്തിന് പിന്നാലെ, മധ്യ ടെക്സാസിനെ വീണ്ടും പ്രളയം വിഴുങ്ങുന്നു. കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് മുന്നേറുന്ന പ്രളയത്തിൽ നിലവിൽ ഒരാൾ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. പ്രദേശത്തെ ഗ്വാഡലൂപ്പെ നദി കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴയാണ് സ്ഥിതിഗതികൾ വഷളാക്കിയത്. നദിയിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണെന്നും, ജനങ്ങൾ എത്രയും പെട്ടെന്ന് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും സാൻ അന്റോണിയോയിലെ നാഷണൽ വെതർ സർവീസ് അടിയന്തര മുന്നറിയിപ്പ് നൽകി. വെറും നാല് മണിക്കൂറിനുള്ളിൽ 32 അടിയോളം (975 സെന്റീമീറ്റർ) ജലനിരപ്പാണ് നദിയിൽ ഉയർന്നത്.
“വിനാശകരമായ പ്രളയസാഹചര്യമാണ് നിലവിലുള്ളത്. ജീവൻ രക്ഷിക്കാൻ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക,” എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ അറിയിച്ചു.
പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഇതുവരെ എൺപതോളം പേരെ രക്ഷപെടുത്തിയതായി ടെക്സാസ് ഗവർണർ ഗ്രെഗ് ആബട്ട് വാർത്താക്കുറിപ്പിൽ അറിയിച്ചു. മനുഷ്യജീവനുകൾ രക്ഷിക്കുന്നതിനാണ് നിലവിൽ പ്രഥമ പരിഗണന നൽകുന്നതെന്നും, മരിച്ച വ്യക്തി പ്രദേശത്തെ ക്യാമ്പ് അംഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗത്ത് ടെക്സാസിലെ ഉവാൽഡെ, കെർ, കെൻഡാൽ എന്നീ കൗണ്ടികളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
പ്രദേശത്തുനിന്നുള്ള ദൃശ്യങ്ങൾ ഭീതിജനകമാണ്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ പകുതിയോളം ചെളി വെള്ളത്തിൽ മുങ്ങിപ്പോയി. വെള്ളം ഉയർന്നതിനെത്തുടർന്ന് റോഡിലൂടെ വാഹനങ്ങൾ പ്രയാസപ്പെട്ടാണ് നീങ്ങുന്നത്. ഒഴുക്കിൽപ്പെട്ട ഒരു കൂട്ടം മാനുകൾ തല മാത്രം വെള്ളത്തിന് മുകളിൽ പിടിച്ച് നീന്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ പ്രളയത്തെക്കാൾ ഭീകരമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് പ്രാദേശികവാസിയായ കാർട്ടർ ലോപ്പസ് ബിബിസിയോട് പറഞ്ഞു. തന്റെ അയൽക്കാരുടെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അവർക്ക് തന്റെ അപ്പാർട്ട്മെന്റിൽ അഭയം നൽകേണ്ടി വന്നതായും, ഇത്തരമൊരു ദുരന്തം തങ്ങൾ ഒട്ടും പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓർമ്മയായി ക്യാമ്പ് മിസ്റ്റിക്
കഴിഞ്ഞ 2025 ലെ ജൂലൈ നാല് അവധിക്കാലത്ത് ഇതേ ഗ്വാഡലൂപ്പെ നദിയിലുണ്ടായ മിന്നൽ പ്രളയത്തിലാണ് 25 കുട്ടികളും രണ്ട് കൗൺസിലർമാരും ഉൾപ്പെടെ 130-ലധികം പേർ മരണപ്പെട്ടത്. അന്ന് വെറും 45 മിനിറ്റിനുള്ളിൽ 26 അടിയോളമാണ് നദിയിൽ വെള്ളം ഉയർന്നത്. ഈ വൻ ദുരന്തത്തെത്തുടർന്ന് കനത്ത പ്രതിസന്ധിയിലായ പെൺകുട്ടികൾക്കായുള്ള വേനൽക്കാല ക്യാമ്പ് ‘ക്യാമ്പ് മിസ്റ്റിക്’ ഈ വർഷം തുറക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ഔദ്യോഗികമായി പാപ്പരത്ത ഹർജി ഫയൽ ചെയ്യുകയുമായിരുന്നു.
Floods shake Texas again: One dead; Major disaster in the same area where campers died last year















