കേരളം എന്ന് പേര് മാറ്റാൻ പാഴ്ചെലവ് വേണ്ടെന്ന് സർക്കാർ; നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുത്

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്ന് മാറ്റുന്നതിന് അനാവശ്യമായി പണം ചെലവഴിക്കേണ്ടെന്ന് സർക്കാർ. ഓഫീസ് നെയിം ബോർഡുകളും ഫലകങ്ങളും മാറ്റി സ്ഥാപിക്കേണ്ടതില്ലെന്നും നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുതെന്നും സംസ്ഥാനത്ത് കേരള എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികൾ എന്നിവയുടെ നിലവിലുള്ള സ്റ്റോക്ക് പൂർണ്ണമായും തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തൽ വരുത്തി ഉപയോഗിക്കേണ്ടതാണെന്നും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കുലർ ഇറക്കി.

പേര് മാറ്റിയതിന്റെ പേരിൽ 2000 നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കുകയോ പുതുതായി അച്ചടിക്കുകയോ ചെയ്യേണ്ടതില്ല.അതേസമയം, സാങ്കേതികമായി സാധ്യമായിടത്ത് ഇംഗ്ലീഷിൽ “Kerala” എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് അധികമായി “m” എന്ന അക്ഷരം ചേർത്ത് “Keralam” എന്നാക്കി മാറ്റാവുന്നതും അതുപോലെ, മലയാളത്തിൽ “കേരള” എന്നത് “o” അടയാളം ചേർത്ത് “കേരളം” എന്നാക്കി മാറ്റാവുന്നതുമാണ്. ഇത്തരം മാറ്റങ്ങൾ സൈൻബോർഡുകൾക്ക് പതിവ് പെയിന്റിംഗ്, അറ്റകുറ്റപ്പണി അല്ലെങ്കിൽ മാറ്റിസ്ഥാപിക്കൽ ആവശ്യമായി വരുന്ന അവസരത്തിൽ, ക്രമാനുസൃതമായി നടത്താവുന്നതാണെന്നും സർക്കുലറിൽ പറയുന്നു.

പേര് മാറ്റിയതിൻ്റെ പേരിൽ മാത്രം ഫർണിച്ചർ, വാഹനങ്ങൾ, ഉപകരണങ്ങൾ, സ്റ്റേഷനറി, സൈൻബോർഡുകൾ, മുദ്രകൾ, ബോർഡുകൾ, പ്രസിദ്ധീകരണങ്ങൾ അല്ലെങ്കിൽ മറ്റ് സർക്കാർ സ്വത്തുക്കൾ എന്നിവ അവയുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മാറ്റിസ്ഥാപിക്കുന്നതിനായി യാതൊരു ചെലവും വഹിക്കേണ്ടതില്ല. ഭരണപരമോ പ്രവർത്തനപരമോ ആയ നിർബന്ധിത സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരിയുടെ പ്രത്യേക അനുമതിയോടെ മാത്രം അത്തരം മാറ്റങ്ങൾ വരുത്താവുന്നതാണ്.

ഉപയോഗം കൊണ്ട് ഉണ്ടാകുന്ന തേയ്‌മാനം, കാലഹരണപ്പെടൽ, കേടുപാട്, ഉപയോഗയോഗ്യമായ കാലാവധി പൂർത്തിയാകൽ തുടങ്ങിയ കാരണങ്ങളാൽ സാമഗ്രികൾ മാറ്റിസ്ഥാപിക്കേണ്ടിവരുന്ന പക്ഷം, അത് സാധാരണ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ആവശ്യാനുസരണം “Keralam”/”കേരളം” എന്ന പുതുക്കിയ പേര് ചേർക്കേണ്ടതാണ്. ഇനി മുതൽ നടത്തുന്ന എല്ലാ അച്ചടിജോലികളിലും, സ്റ്റേഷനറി, ഫോമുകൾ, സൈൻബോർഡുകൾ, നെയിം ബോർഡുകൾ, ഔദ്യോഗിക മുദ്രകൾ എന്നിവയുടെ പുതിയ വാങ്ങലിലും നിർമ്മാണത്തിലും, ആവശ്യാനുസരണം “Keralam”/”കേരളം” എന്ന പുതുക്കിയ സംസ്ഥാനനാമം ഉൾപ്പെടുത്തണമെന്നും സർക്കുലറിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി.

Government says no wasteful expenditure for the name change to ‘Kerala’; existing paper or files should not be discarded unnecessarily.

More Stories from this section

family-dental
witywide