ഒരു ലക്ഷം ഡോളർ ഫീസ് H-1B വിസയെ ബാധിക്കില്ലെന്ന് പഠനം; വിസകളുടെ എണ്ണം കുറയില്ലെന്ന് വിദഗ്ധർ

അമേരിക്കയിലെ എച്ച്-1ബി വിസ അപേക്ഷകൾക്ക് ഏർപ്പെടുത്തിയ ഒരു ലക്ഷം ഡോളർ എന്ന ഉയർന്ന ഫീസ് വിസകളുടെ മൊത്തം എണ്ണത്തിൽ കുറവുണ്ടാക്കില്ലെന്ന് സെൻ്റർ ഫോർ ഇമിഗ്രേഷൻ സ്റ്റഡീസിൻ്റെ റിപ്പോർട്ട് . വിസ ലഭിക്കുന്നവരിൽ ഭൂരിഭാഗവും നിലവിൽ അമേരിക്കയിൽ മറ്റ് വിസകളിൽ കഴിയുന്നവരാണെന്നതാണ് ഇതിന് കാരണമായി വിദഗ്ധൻ ജോൺ മിയാനോ ചൂണ്ടിക്കാട്ടുന്നത്.

2025 സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമം പ്രധാനമായും അമേരിക്കയ്ക്ക് പുറത്തുനിന്ന് അപേക്ഷിക്കുന്നവരെയാണ് ബാധിക്കുക.
കഴിഞ്ഞ വർഷം എച്ച്-1ബി വിസ ലഭിച്ചവരിൽ 54 ശതമാനം പേരും നേരത്തെ തന്നെ അമേരിക്കയിലുണ്ടായിരുന്നവരാണ്. അതിനാൽ പുതിയ ഫീസ് വർദ്ധനവ് അപേക്ഷകരുടെ ഘടനയിൽ മാറ്റം വരുത്തിയാലും വിസകളുടെ മൊത്തം എണ്ണത്തിൽ കുറവുണ്ടാക്കില്ലെന്ന് മിയാനോ വാദിക്കുന്നു. ഫീസിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം ലഭ്യമായ വിസ ക്വാട്ടയുടെ ഇരട്ടിയിലധികമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഈ വർഷത്തെ വിസ ലോട്ടറിയിൽ അപേക്ഷകരുടെ എണ്ണം കുറഞ്ഞത് ഫീസ് വർദ്ധനവ് മൂലമാണെന്ന വാദത്തെ മിയാനോ തള്ളിക്കളഞ്ഞു. പ്രതിവർഷം അനുവദിക്കുന്ന 85,000 വിസ ക്വാട്ട ഇത്തവണയും പൂർണ്ണമായും നികത്തപ്പെടും. ലോട്ടറിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയുമ്പോൾ അപേക്ഷകർക്ക് വിസ ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡേവിഡ് ജെ. ബിയർ ഈ റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ചു. ബാക്കിയുള്ള പകുതി പേരെ ഫീസ് മൂലം തടയുന്നത് വിദേശത്തുനിന്നുള്ള പ്രതിഭകളെ അകറ്റുമെന്നാണ് അദ്ദേഹത്തിൻ്റെ വാദം. അമേരിക്കയിൽ നിലവിലുള്ളവർക്ക് വിസ ലഭിക്കുമ്പോൾ അവരുടെ വിസ പദവി മാറുകയാണ് ചെയ്യുന്നത്. എന്നാൽ പുറത്തുനിന്നുള്ളവർക്ക് വിസ നിഷേധിക്കുന്നത് വഴി പുതിയ തൊഴിൽ നൈപുണ്യമുള്ളവർ അമേരിക്കയിലെത്തുന്നത് തടയപ്പെടും.
യൂണിവേഴ്സിറ്റികൾക്കും സർക്കാർ ഗവേഷണ സ്ഥാപനങ്ങൾക്കുമായി നൽകുന്ന ക്വാട്ടയില്ലാത്ത വിസകളെയും ഈ ഫീസ് വർദ്ധനവ് ബാധിക്കുമെന്ന് ബിയർ പറയുന്നു. ഭീമമായ ഫീസ് കാരണം ഇത്തരം സ്ഥാപനങ്ങൾ വിദേശത്തുനിന്നുള്ള വിദഗ്ധരെ നിയമിക്കുന്നത് കുറയ്ക്കാൻ സാധ്യതയുണ്ട്.

ട്രംപ് ഭരണകൂടം കൊണ്ടുവന്ന ഈ കടുത്ത സാമ്പത്തിക നിബന്ധന വിസകളുടെ എണ്ണം കുറയ്ക്കുമോ അതോ വിദേശത്തുള്ള ഉദ്യോഗാർത്ഥികളെ മാത്രം ബാധിക്കുന്ന ഒന്നായി മാറുമോ എന്ന കാര്യത്തിൽ വിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായം ശക്തമാണ്.
അമേരിക്കൻ ഐടി മേഖലയും വിദേശ ഉദ്യോഗാർത്ഥികളും വലിയ ആശങ്കയോടെയാണ് ഈ നിയമപരമായ മാറ്റങ്ങളെ നോക്കിക്കാണുന്നത്.

എന്താണ് എച്ച്-1ബി വിസ?

അമേരിക്കൻ കമ്പനികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരായ തൊഴിലാളികളെ താത്കാലികമായി നിയമിക്കാൻ അനുവദിക്കുന്ന ഒരു നോൺ-ഇമിഗ്രൻ്റ് വിസയാണിത്. ഐടി, എഞ്ചിനീയറിംഗ്, ഗണിതം, ശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ പ്രത്യേക വൈദഗ്ധ്യമുള്ളവർക്കാണ് ഇത് പ്രധാനമായും നൽകുന്നത്. കുറഞ്ഞത് ഒരു ബാച്ചിലർ ബിരുദമോ അതിന് തുല്യമായ പ്രവൃത്തിപരിചയമോ അപേക്ഷകർക്ക് ഉണ്ടായിരിക്കണം. സാധാരണയായി 3 വർഷത്തേക്കാണ് ഈ വിസ നൽകുന്നത്. ഇത് പരമാവധി 6 വർഷം വരെ നീട്ടാൻ സാധിക്കും. ഉദ്യോഗാർത്ഥിക്ക് നേരിട്ട് ഈ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയില്ല. പകരം, അമേരിക്കയിലുള്ള ഒരു കമ്പനി ഇവർക്ക് വേണ്ടി സ്പോൺസർ ചെയ്യണം. ഓരോ വർഷവും 85,000 എച്ച്-1ബി വിസകളാണ് അമേരിക്ക അനുവദിക്കുന്നത്. 65,000 വിസകൾ പൊതു വിഭാഗത്തിന്. 20,000 വിസകൾ അമേരിക്കയിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടിയവർക്ക്. അപേക്ഷകരുടെ എണ്ണം ക്വാട്ടയേക്കാൾ കൂടുമ്പോൾ, കമ്പ്യൂട്ടർ വഴി ലോട്ടറി എടുത്താണ് വിസ ലഭിക്കുന്നവരെ നിശ്ചയിക്കുന്നത്.

H-1B visa fee of $100,000 will not affect visas; experts say visa numbers will not decrease

More Stories from this section

family-dental
witywide