ജനങ്ങൾ സാക്ഷി, പൊതുമധ്യത്തിൽ വധശിക്ഷ നടപ്പാക്കി ഇറാൻ; പ്രതിഷേധങ്ങളിൽ പങ്കെടുത്ത രണ്ട് യുവാക്കളെ പരസ്യമായി തൂക്കിലേറ്റി

ടെഹ്‌റാൻ: ഈ വർഷം തുടക്കത്തിൽ രാജ്യത്തുടനീളം നടന്ന വൻ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത രണ്ട് യുവാക്കളുടെ വധശിക്ഷ ഇറാൻ പൊതുമധ്യത്തിൽ നടപ്പാക്കി. തങ്ങൾക്കെതിരെ ശബ്‍ദമുയർത്തുന്ന വിമതരെയും പ്രക്ഷോഭകരെയും അടിച്ചമർത്തുന്നതിന്‍റെ ഭാഗമായാണ് ഇറാന്‍റെ ഈ നടപടിയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി. അബുൽഫസൽ സെപാഹി ബദ്ജാനി (24), അമീർഹുസൈൻ സഫാരി ഹുസൈനാബാദി (27) എന്നിവരെയാണ് ചൊവ്വാഴ്ച പുലർച്ചെ ഇസ്ഫഹാൻ നഗരത്തിലെ അലി ഖാനി സ്ക്വയറിൽ വെച്ച് പരസ്യമായി തൂക്കിലേറ്റിയത്.

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഹ്യൂമൻ റൈറ്റ്സ് ആക്റ്റിവിസ്റ്റ്സ് ന്യൂസ് ഏജൻസി’ ആണ് വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ഡിസംബർ അവസാനം മുതൽ ജനുവരി വരെ ഇസ്ഫഹാനിൽ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിനാണ് ഇരുവരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ഒരേ കേസുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 14 പേരിൽ ഉൾപ്പെട്ടവരാണ് ഇരുവരും. സുരക്ഷാ സേനയ്ക്ക് നേരെ വധശ്രമം നടത്തൽ, ആയുധങ്ങളും പെട്രോൾ ബോംബുകളും ഉപയോഗിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ഇറാൻ നീതിന്യായ വ്യവസ്ഥ ചുമത്തിയത്.

എന്നാൽ, ആരോപണങ്ങൾ തെളിയിക്കാനുള്ള കൃത്യമായ രേഖകളോ വിവരങ്ങളോ പ്രതിഭാഗം അഭിഭാഷകർക്ക് നൽകിയിരുന്നില്ലെന്നും, സമ്മർദ്ദം ചെലുത്തി നിർബന്ധിച്ച് വാങ്ങിയ കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നും എച്ച്ആർഎഎൻഎ ആരോപിക്കുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം ഇറാൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. വധശിക്ഷ നടപ്പാക്കുന്ന സമയത്ത് “നിന്ദ്യം, അപമാനം” എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചതായും, പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർവാതകം പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭകരെ അടിച്ചമർത്തുന്നതിനായി ഇറാൻ വധശിക്ഷയെ ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വിദ്ഗ്ദ്ധ സമിതിയും ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide