വെടിനിർത്തൽ നിലവിലുണ്ട്, സമാധാന കരാർ ഉടൻ; ആശങ്കകൾ തള്ളി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്

പാരിസ്: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ തകർന്നെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകളെയും ആശങ്കകളെയും പൂർണ്ണമായി തള്ളിക്കളഞ്ഞ് യുഎസ് പ്രതിരോധ സെക്രട്ടറി (സെക്രട്ടറി ഓഫ് വാർ) പീറ്റ് ഹെഗ്സെത്ത് രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിൽ സ്ഥിരമായൊരു സമാധാന കരാറിലെത്തുന്നതുവരെ ഇടക്കാല സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധത്തിന്റെ അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ഫ്രാൻസിൽ നിന്നും മടങ്ങുന്നതിന് തൊട്ടുമുമ്പ് വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കൻ സൈന്യവും ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സും (IRGC) തമ്മിൽ സമീപദിവസങ്ങളിലുണ്ടായ സൈനിക ഏറ്റുമുട്ടലുകളെ അദ്ദേഹം ലഘൂകരിച്ചു കാണിച്ചു. വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിലും ഇത്തരം അസ്വാരസ്യങ്ങൾ ഇടയ്ക്കിടെ ഉണ്ടായേക്കാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻപ് തന്നെ വളരെ വ്യക്തമാക്കിയതാണെന്ന് ഹെഗ്സെത് ഓർമ്മിപ്പിച്ചു. താൽക്കാലിക പ്രതിസന്ധികൾക്കിടയിലും ഒരു സ്ഥിരമായ സമാധാന ഉടമ്പടി രൂപീകരിക്കുന്നതിലാണ് ട്രംപ് ഭരണകൂടം ഇപ്പോൾ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇരുപക്ഷവും തമ്മിലുള്ള സമാധാന ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ പ്രതിരോധ സെക്രട്ടറി, നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമായി നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്താൻ പാടില്ലെന്നും, അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ തക്കവണ്ണം അമേരിക്കൻ സൈന്യം ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അസ്വാരസ്യങ്ങൾ ഉടൻ അവസാനിക്കുമെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഒരു വൻ സമാധാന കരാർ ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശുഭപ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ട് പീറ്റ് ഹെഗ്സെത് തന്റെ പ്രസ്താവന അവസാനിപ്പിച്ചു.

More Stories from this section

family-dental
witywide