
ഗുവാം: യുഎസ് പസഫിക് ദ്വീപുകളായ ഗുവാമിലും വടക്കൻ മരിയാന ദ്വീപുകളിലും കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് അതിശക്തമായ ‘ബാവി’ ചുഴലിക്കാറ്റ് കര തൊട്ടു. മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയുള്ള കാറ്റും, 350 കിലോമീറ്ററിലധികം വേഗതയിലുള്ള ശക്തമായ മഴയുമാണ് ഈ പ്രദേശങ്ങളിൽ ഇപ്പോഴുള്ളത്. കടലിൽ 11 മീറ്റർ (35 അടി) വരെ ഉയരത്തിൽ കൂറ്റൻ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ വെതർ സർവീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വടക്കൻ മരിയാന ദ്വീപുകളിലെ ഏറ്റവും തെക്കുള്ള റോട്ട ദ്വീപിലാണ് ചുഴലിക്കാറ്റിൻ്റെ കേന്ദ്രം നേരിട്ട് ആഞ്ഞടിച്ചത്. ഇവിടെ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സായ്പാൻ ദ്വീപിലെ എയർപോർട്ടിൽ മണിക്കൂറിൽ 161 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റ് രേഖപ്പെടുത്തി. ചുഴലിക്കാറ്റിൻ്റെ കടുത്ത ആഘാതം കാരണം ഈ പ്രദേശങ്ങൾ ആഴ്ചകളോളം ജനവാസയോഗ്യമല്ലാതാകാൻ സാധ്യതയുണ്ടെന്നും, മരങ്ങളും കോൺക്രീറ്റ് അല്ലാത്ത വീടുകളും പൂർണ്ണമായും തകരുമെന്നും വെതർ സർവീസ് വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 17 പേരുടെ മരണത്തിന് ഇടയാക്കിയ ‘സിൻലാകു’ സൂപ്പർ ചുഴലിക്കാറ്റിന്റെ തകർച്ചയിൽ നിന്ന് ഈ പ്രദേശങ്ങൾ ഇപ്പോഴും പൂർണ്ണമായി മുക്തമായിട്ടില്ല. പലയിടങ്ങളിലും ഇപ്പോഴും വൈദ്യുതിയും വെള്ളവും പൂർണ്ണമായി പുനഃസ്ഥാപിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ ദുരന്തം എത്തിയിരിക്കുന്നത്.
ഗുവാമിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ അഞ്ച് സ്കൂളുകളിലായി താൽക്കാലിക അഭയകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. സുരക്ഷിതമായിരിക്കാൻ ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ തുടരാനും, റോഡുകളിൽ യാത്ര ചെയ്യരുതെന്നും ഗുവാം ഗവർണർ ലൂ ലിയോൺ ഗ്വെരേരോ അഭ്യർത്ഥിച്ചു. എൽ നിനോ പ്രതിഭാസവും സമുദ്രോപരിതലത്തിലെ താപനില വർദ്ധിക്കുന്നതുമാണ് പസഫിക് മേഖലയിൽ ഇത്തരം അതീവ ശക്തമായ ചുഴലിക്കാറ്റുകൾ തുടർച്ചയായി ഉണ്ടാകാൻ കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
Hurricane ‘Bavi’ shakes US Pacific islands; Giant waves and heavy damage possible















