
ന്യൂഡൽഹി: ഇന്ധന ഇറക്കുമതി രംഗത്ത് ഗൾഫ് രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ അമേരിക്കയിൽ നിന്നുള്ള എൽ.പി.ജി (പാചകവാതകം) ഇറക്കുമതി ഇരട്ടിയാക്കുന്നു. നിലവിൽ പ്രതിവർഷം 2.2 ദശലക്ഷം ടൺ എൽ.പി.ജിയാണ് ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങുന്നത്. സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിൻ്റെ ഭാഗമായി അൾജീരിയ ഉൾപ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര വിപണികളിൽ നിന്നും പാചകവാതകം എത്തിക്കാനുള്ള ചർച്ചകൾ പൊതുമേഖലാ എണ്ണക്കമ്പനികൾ ആരംഭിച്ചതായാണ് വിവരം.
രാജ്യത്തിന് ആവശ്യമായ വാർഷിക പാചകവാതകത്തിൻ്റെ 10 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നതിനായി 2025 നവംബറിൽ ഇന്ത്യ അമേരിക്കയുമായി ഒരു വർഷത്തെ കരാർ ഒപ്പിട്ടിരുന്നു. തുടർന്ന് പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുകയും ഗൾഫ് മേഖലയിൽ നിന്നുള്ള ചരക്കുകപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്ര തടസ്സപ്പെടുകയും ചെയ്തപ്പോൾ അമേരിക്കയാണ് ഇന്ത്യയ്ക്ക് വലിയ ആശ്വാസമായത്. പ്രതിസന്ധി ഘട്ടത്തിൽ തടസ്സമില്ലാതെ ഇന്ധനമെത്തിച്ചതോടെ അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ എൽ.പി.ജി വിതരണക്കാരായി മാറി.
ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ഇത്തരം തടസ്സങ്ങൾ മുന്നിൽക്കണ്ട് രാജ്യത്ത് 30 ദിവസത്തെ തന്ത്രപ്രധാന എൽ.പി.ജി കരുതൽ ശേഖരം കെട്ടിപ്പടുക്കാൻ പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ഗാർഹിക-വാണിജ്യ ആവശ്യങ്ങൾക്കായി കമ്പനികൾ സൂക്ഷിക്കുന്ന 45 ദിവസത്തെ റോളിംഗ് സ്റ്റോക്കിന് പുറമെയായിരിക്കും ഈ പുതിയ കരുതൽ ശേഖരം. അമേരിക്കയിൽ നിന്നുള്ള അധിക ഇറക്കുമതി ഈ ലക്ഷ്യം വേഗത്തിൽ കൈവരിക്കാൻ സഹായിക്കും.
ഊർജ്ജ വിപണിയിലെ വിശ്വസ്ത വിവരശേഖര സ്ഥാപനമായ ‘ക്ലപ്ലർ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025-ൽ ഇന്ത്യയുടെ ആകെ എൽ.പി.ജി ഇറക്കുമതിയുടെ 8 ശതമാനത്തിൽ താഴെ മാത്രമായിരുന്നു അമേരിക്കയുടെ വിഹിതം. എന്നാൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ഇത് ജനുവരിയിൽ 12 ശതമാനമായും, യുദ്ധം രൂക്ഷമായ മാർച്ചിൽ 37 ശതമാനമായും കുതിച്ചുയർന്നു. തുടർന്ന് ജൂൺ മാസത്തോടെ ഇന്ത്യ ഇറക്കുമതി ചെയ്ത എൽ.പി.ജിയുടെ 65 ശതമാനവും അമേരിക്കയിൽ നിന്നായിരുന്നു.
പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ അമേരിക്കയിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി വർദ്ധിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിടവ് കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. അമേരിക്കയ്ക്ക് പുറമെ അർജൻ്റീന, നൈജീരിയ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യ നിലവിൽ പാചകവാതകം ഇറക്കുമതി ചെയ്യുന്നുണ്ട്.
India to double cooking gas imports from US to reduce Gulf dependence















