“എനിക്ക് ഒട്ടും ഭയമില്ലായിരുന്നു, നമ്മൾ ജീവിക്കുന്നത് ഒരു ഭ്രാന്തൻ ലോകത്താണ്”: വെടിവയ്പ്പിന് ശേഷം ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അടക്കമുള്ള ഭരണകൂട ഉന്നതർക്കെതിരെ നടന്ന വധശ്രമത്തിൻ്റെ നടുക്കത്തിലാണ് വാഷിംഗ്ടൺ. ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചടങ്ങ് നടന്ന ബാൾറൂമിന് തൊട്ടുമുകളിലുള്ള സുരക്ഷാ ചെക്ക്‌പോയിൻ്റിന് സമീപം വെടിയൊച്ചകൾ മുഴങ്ങിയതോടെ ആയിരക്കണക്കിന് അതിഥികൾ പങ്കെടുത്ത ചടങ്ങ് പരിഭ്രാന്തിയിലായി. അക്രമിയായ 31 വയസ്സുകാരൻ കോൾ തോമസ് അലനെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ സിബിഎസ് ന്യൂസിൻ്റെ ’60 മിനിറ്റ്‌സ്’ പരിപാടിയിൽ സംസാരിച്ച ട്രംപ്, താൻ ഒട്ടും ഭയപ്പെട്ടിരുന്നില്ലെന്ന് വ്യക്തമാക്കി.

“നമ്മൾ ജീവിക്കുന്നത് ഒരു ഭ്രാന്തൻ ലോകത്താണ്, എനിക്ക് സാഹചര്യങ്ങൾ മനസ്സിലാകും. എനിക്ക് ആശങ്കയൊന്നുമുണ്ടായിരുന്നില്ല,” എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. സുരക്ഷാ ഉദ്യോഗസ്ഥർ തന്നോട് തറയിൽ കിടന്ന് സുരക്ഷിതനാകാൻ ആവശ്യപ്പെട്ടെങ്കിലും പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള ജിജ്ഞാസ കാരണം താൻ അതിന് തയ്യാറായില്ലെന്നും ട്രംപ് വെളിപ്പെടുത്തി. തന്നെ മാറ്റാൻ ശ്രമിച്ച ഏജൻ്റുമാർക്ക് താൻ കാര്യങ്ങൾ അത്ര എളുപ്പമാക്കി കൊടുത്തില്ലെന്ന് അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു.

വൈസ് പ്രസിഡൻ്റ് ജെഡി വാൻസ്, ആരോഗ്യമന്ത്രി റോബർട്ട് എഫ് കെന്നഡി ജൂനിയർ, പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്, മുതിർന്ന ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലർ തുടങ്ങി ഭരണകൂടത്തിലെ പ്രമുഖരെല്ലാം ട്രംപിനൊപ്പം വേദിയിലുണ്ടായിരുന്നു. ആദ്യ വെടിയൊച്ച കേട്ട ഉടൻ തന്നെ രഹസ്യാന്വേഷണ വിഭാഗം ജെഡി വാൻസിനെയാണ് ആദ്യം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ട്രംപിനെ മാറ്റാൻ വൈകിയോ എന്ന തരത്തിലുള്ള ചർച്ചകളും ഉയർന്നിട്ടുണ്ട്. എന്നാൽ പിന്നീട് ട്രംപിനെയും മെലാനിയയെയും അതീവ സുരക്ഷയോടെ അവിടെ നിന്നും മാറ്റി.

പ്രതിയായ കോൾ തോമസ് അലനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇയാൾക്ക് തീവ്രമായ ക്രിസ്ത്യൻ വിരുദ്ധ മനോഭാവമുണ്ടായിരുന്നുവെന്നും ട്രംപിനെതിരെ നിരന്തരം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടിരുന്നതായും എഫ്ബിഐ കണ്ടെത്തി. ഇയാൾ ഒരു ‘മാനിഫെസ്റ്റോ’ തയ്യാറാക്കിയിരുന്നതായും കുടുംബത്തിന് ഇയാളുടെ സ്വഭാവത്തിലെ മാറ്റത്തെ അറിവുണ്ടായിരുന്നുവെന്നും ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.

മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് പ്രതി എത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ സ്ഥിരീകരിച്ചു. എഫ്ബിഐയും ഭീകരവിരുദ്ധ സേനയും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇതൊരു വധശ്രമം തന്നെയാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ ഔദ്യോഗികമായി അറിയിച്ചു.

“ഏറ്റവും അപകടകരമായ ജോലി ഏതാണെന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല” എന്ന് ട്രംപ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനത്തെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. ചടങ്ങിൽ ട്രംപിനൊപ്പം ഇരുന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് വീജിയ ജിയാങ്, സംഭവത്തെ ‘ഭീകരം’ എന്നാണ് വിശേഷിപ്പിച്ചത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

“I wasn’t scared at all, we live in a crazy world”: Trump after shooting

More Stories from this section

family-dental
witywide