അമേരിക്കൻ മധ്യസ്ഥതയിൽ പുതിയ തീരുമാനം, തെക്കൻ ലെബനനിൽ ‘പൈലറ്റ് സോണുകൾ’ പ്രഖ്യാപിച്ചു; സമാധാനത്തിലേക്ക് സുപ്രധാന നീക്കം

വാഷിം​ഗ്ടൺ: ലെബനനും ഇസ്രായേലും തമ്മിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാറിന്റെ നിർണ്ണായക ഘട്ടമെന്ന നിലയിൽ, തെക്കൻ ലെബനന്റെ നിയന്ത്രണം ലെബനൻ സൈന്യത്തിന് കൈമാറുന്നതിനായി മൂന്ന് ‘പൈലറ്റ് മേഖലകൾ’ ആരംഭിക്കുന്നതായി അമേരിക്ക തിങ്കളാഴ്ച പ്രഖ്യാപിച്ചു. തെക്കൻ ലെബനനിൽ ഇസ്രായേൽ നിലവിൽ കൈവശം വെച്ചിരിക്കുന്ന അതിർത്തി രേഖയായ ‘യെല്ലോ ലൈനിന്’ സമീപമുള്ള മൂന്ന് നഗരങ്ങളുടെ പേരുകളാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതിനായി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിലൊന്ന് ഇസ്രായേൽ സൈന്യം നേരിട്ട് കൈയേറിയ പ്രദേശവും, മറ്റുള്ളവ യുദ്ധസമയത്ത് ഇസ്രായേൽ കനത്ത ആക്രമണം നടത്തിയ മേഖലകളുമാണ്.

അമേരിക്കയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ ധാരണയനുസരിച്ച്, ഇസ്രായേൽ ഈ മേഖലകളിൽ നിന്ന് തങ്ങളുടെ സൈന്യത്തെ ഘട്ടംഘട്ടമായി പിൻവലിക്കുകയും പകരം ലെബനൻ ഔദ്യോഗിക സൈന്യത്തിന് പ്രവേശിക്കാൻ അവസരമൊരുക്കുകയും വേണം. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ളയുടെ ശക്തമായ സ്വാധീന മേഖലയാണ് തെക്കൻ ലെബനൻ. ഈ പ്രതിരോധ മേഖലകൾ പൂർണ്ണമായും ഹിസ്ബുള്ളയുടെ സാന്നിദ്ധ്യത്തിൽ നിന്നും മുക്തമായിരിക്കണമെന്നാണ് നിബന്ധന.

ഹിസ്ബുള്ളയെ പൂർണ്ണമായി നിരായുധരാക്കുകയും അതിർത്തിയിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നത് വരെ തങ്ങൾ ഈ പ്രദേശത്ത് നിന്ന് പൂർണ്ണമായി പിന്മാറില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഇസ്രായേൽ മുൻപ് പിടിച്ചടക്കിയിരുന്ന ബിന്ത് ജ്ബെയിൽ ഉൾപ്പെടെയുള്ള അതിർത്തി ഗ്രാമങ്ങളിലും ഇസ്രായേലിന്റെ കനത്ത ബോംബാക്രമണം നേരിട്ട നബത്തിയ പോലുള്ള പ്രദേശങ്ങളിലും ലെബനൻ സൈന്യം പട്രോളിംഗ് നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിഷയത്തിൽ പ്രതികരിക്കാൻ ഇസ്രായേൽ പ്രതിരോധ സേന ഇതുവരെ തയ്യാറായിട്ടില്ല.

More Stories from this section

family-dental
witywide