പാക് ചാരസംഘടനയുടെ ഹണി ട്രാപ്പിൽ വീണു; ഇന്ത്യൻ പ്രതിരോധ രേഖകൾ ചോർത്തിയ വ്യോമസേനാ ഉദ്യോഗസ്ഥൻ പിടിയിൽ

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ ചാരസംഘടനയുടെ ഹണി ട്രാപ്പിൽ കുടുങ്ങി ഇന്ത്യയുടെ അതീവ സുപ്രധാന പ്രതിരോധ വിവരങ്ങൾ ചോർത്തിയ വ്യോമസേനാ വിംഗ് കമാൻഡർ അറസ്റ്റിലായി. വ്യോമസേനയുടെ ഇൻ്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഔദ്യോഗിക രഹസ്യനിയമ പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യോമസേനയുടെ അതീവ രഹസ്യ സ്വഭാവമുള്ള പ്രതിരോധ രേഖകളും വിവരങ്ങളും ഇയാൾ പാക് ഏജൻ്റുകൾക്ക് കൈമാറിയതായി അന്വേഷണസംഘം കണ്ടെത്തി.

വ്യോമസേനയുടെ ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു ഈ ഉദ്യോഗസ്ഥൻ. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ കൃത്യമായ ഇടപെടലിലൂടെയാണ് ഇയാളെ വലയിലാക്കിയത്. തുടർന്ന് വ്യോമസേനാ അധികൃതർ ഇയാളെ നിയമപാലകർക്ക് കൈമാറുകയായിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളോട് വ്യോമസേനയ്ക്ക് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പാക് ഇൻ്റലിജൻസ് ഓപ്പറേറ്റീവുകളാണ് ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽ കുടുക്കിയത്. പ്രതിരോധ വിവരങ്ങൾ കൂടുതൽ ചോർത്തുന്നതിനായി ഇയാൾ സഹപ്രവർത്തകൻ്റെ മൊബൈൽ ഫോണിൽ ഡാറ്റ മോഷ്ടിക്കുന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ഡൽഹി പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ വഴി പാക് ഏജൻസികൾ നടത്തുന്ന ഹണി ട്രാപ്പ് ശ്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ അറസ്റ്റ്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ രാജസ്ഥാൻ പൊലീസ് അൽവാർ സ്വദേശിയായ മംഗത് സിംഗ് എന്നയാളെ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്പണി ചെയ്തതിന് അറസ്റ്റ് ചെയ്തിരുന്നു. ‘ഇഷാ ശർമ്മ’ എന്ന വ്യാജപ്പേരിൽ എത്തിയ പാക് വനിതാ ഹാൻഡ്‌ലറാണ് പണം വാഗ്ദാനം ചെയ്ത് രണ്ട് വർഷത്തോളം മംഗത് സിംഗിൽ നിന്ന് വിവരങ്ങൾ ചോർത്തിയത്. പ്രതിരോധ മേഖലയെ ലക്ഷ്യമിട്ടുള്ള ഇത്തരം ഓൺലൈൻ കെണികൾക്കെതിരെ സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Indian Air Force officer arrested for leaking Indian defence documents after falling into Pakistani spy agency’s honey trap

More Stories from this section

family-dental
witywide