”വി.ഡി. സതീശൻ യു ഡി എഫിനെ നയിക്കണം”: ഐ ഒ സി നേതാവ് ജോഫി ജേക്കബ് കോൺഗ്രസ് നേതൃത്വത്തിന് കത്ത് അയച്ചു

ഡാളസ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനെ (യുഡിഎഫ്) 102 സീറ്റ് എന്ന വിസ്മയ വിജയത്തിലേക്ക് നയിച്ച  വി.ഡി. സതീശനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാൻ ഏറ്റവും അനുയോജ്യനായ നേതാവെന്ന് ഐ ഒ സി ഡാളസ് യൂണിറ്റ് യൂത്ത് കോൺഗ്രസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ ജോഫി ജേക്കബ് അഭിപ്രായപ്പെട്ടു. നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പാർട്ടി നേതൃത്വത്തിന് കത്തയച്ചു.

പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശിയും കഴിഞ്ഞ 18 വർഷമായി അമേരിക്കയിൽ ആരോഗ്യമേഖലയിൽ സംരംഭകനുമായ ജോഫി ജേക്കബ്, പ്രവാസി മലയാളികൾക്കിടയിലും യുഡിഎഫ് പ്രവർത്തകർക്കിടയിലുമുള്ള പൊതുവികാരം കണക്കിലെടുത്താണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത് എന്ന് അറിയിച്ചു.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വി.ഡി. സതീശന്റെ കാഴ്ചപ്പാടുകളും വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനശൈലിയും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പൊതുസമൂഹത്തിന് പൂർണ്ണ വിശ്വാസമുള്ള, ശക്തനായ ഒരു നേതാവെന്ന നിലയിൽ സതീശന് യുഡിഎഫിനെ വൻ വിജയത്തിലേക്ക് നയിക്കുവാൻ  സാധിച്ചുവെന്ന് ജോഫി ജേക്കബ് ചൂണ്ടിക്കാട്ടി. ഭരണപക്ഷത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹം നടത്തിയ  പോരാട്ടങ്ങൾ യുഡിഎഫിന് പുതിയ കരുത്താണ് പകർന്നത്‌. ദീർഘവീക്ഷണമുള്ള അദ്ദേഹത്തിന്റെ നേതൃത്വം കേരളത്തിന്റെ ശോഭനമായ ഭാവിക്ക് അനിവാര്യമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി അണിനിരന്നതു  തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ വിജയം കൈവരിക്കാൻ സഹായകമായി. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന അദ്ദേഹത്തിന്റെ ശൈലി നിഷ്പക്ഷ വോട്ടർമാരെപ്പോലും മുന്നണിയിലേക്ക് ആകർഷിച്ചു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നത് താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് വലിയ ആവേശം നൽകുമെന്നും ജോഫി ജേക്കബ് കൂട്ടിച്ചേർത്തു.

കുട്ടിക്കാലം മുതൽ കോൺഗ്രസ് പ്രസ്ഥാനവുമായി ചേർന്നുനിൽക്കുന്ന ജോഫി ജേക്കബ്, കെഎസ്‌യു സെക്രട്ടറി എന്ന നിലയിൽ കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു.

ioc leader babu p simon wrote to congress high command about vd satheesan leadership