
ടെഹ്‌റാൻ: ഇറാന് നേർക്ക് നടത്തിയ ആക്രമണങ്ങളിൽ തങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അമേരിക്കയും ഇസ്രായേലും പൂർണ്ണമായും പരാജയപ്പെട്ടതായി ഇറാനിയൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രമിയ നിയ. ഇറാന്റെ മിസൈൽ-ആണവ ശേഷികൾ നശിപ്പിക്കുക, നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കുക, രാജ്യത്തെ വിഭജിക്കുക തുടങ്ങിയ വലിയ ലക്ഷ്യങ്ങളോടെയാണ് ശത്രുക്കൾ ആക്രമണം നടത്തിയത്.
എന്നാൽ ഈ ലക്ഷ്യങ്ങളിലൊന്നിലും വിജയിക്കാൻ അവർക്ക് സാധിച്ചില്ലെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ വഴി പുറത്തുവിട്ട പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരെ നീങ്ങിയ ശത്രുക്കൾക്ക് ഗുരുതരമായ കണക്കുകൂട്ടൽ പിഴവുകൾ സംഭവിച്ചതായി അക്രമിയ നിയ ചൂണ്ടിക്കാട്ടി. ഇറാനിയൻ ജനതയുടെ മനസ്സിനെയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സൈനിക ശേഷിയെയും കൃത്യമായി തിരിച്ചറിയാൻ ശത്രുക്കൾക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോക വ്യാപാരത്തിന് അതിനിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്രപാതകൾ നിയന്ത്രിക്കാനുള്ള ഇറാന്റെ പ്രാപ്തിയെ മുൻകൂട്ടി കാണാൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമേ, യുദ്ധത്തിലേക്ക് കടക്കുന്നതിന് മുൻപ് നാറ്റോ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കുന്നതിലും അമേരിക്ക പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് സൈനിക വക്താവ് കൂട്ടിച്ചേർത്തു.















