തുർക്കിയിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ട്രംപ് തുർക്കി തലസ്ഥാനമായ അങ്കാറയിൽ താമസിച്ചിരുന്ന കെട്ടിടവും അദ്ദേഹം ഉണ്ടായിരുന്ന നിലയും ഉൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ ഇറാൻ അറിഞ്ഞിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ ട്രംപ് സഞ്ചരിച്ചിരുന്ന എയർ ഫോഴ്‌സ് വണ്ണിന് നേരെ മിസൈൽ ആക്രമണ ഭീഷണി ഉണ്ടായിരുന്നതായും യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
ജൂലൈ 8ന് നാറ്റോ ഉച്ചകോടിയുടെ അവസാന ദിവസം അങ്കാറയിൽ നിന്ന് ട്രംപ് മടങ്ങാനിരിക്കെയാണ് ഭീഷണി ഉയർന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. എയർ ഫോഴ്‌സ് വണ്ണിനെ ലക്ഷ്യമിട്ട് ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് പ്രയോഗിക്കാവുന്ന മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിന് സാധ്യതയുണ്ടെന്ന സൂചനകളാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. നാറ്റോ ഉച്ചകോടിക്ക് സമീപം ഒരാൾ തോളിൽ വഹിച്ച് പ്രയോഗിക്കാവുന്ന മിസൈലുമായി നടക്കുന്നതായും കണ്ടെത്തിയിരുന്നു. ഭീഷണി ഗൗരവമുള്ളതായതോടെ ട്രംപിനെ സുരക്ഷിതമായി തുർക്കിയിൽ നിന്ന് പുറത്തുകൊണ്ടുപോകാൻ അധികൃതർ രഹസ്യമായ ഡിക്കോയ് ഓപ്പറേഷൻ ആസൂത്രണം ചെയ്തു.
ആദ്യം ടെലിവിഷൻ ക്യാമറകൾക്ക് മുന്നിൽ ട്രംപ് എയർ ഫോഴ്‌സ് വണ്ണിൽ കയറി. എന്നാൽ പിന്നീട് വിമാനത്താവളത്തിലെ കാറ്ററിങ് ട്രക്കിന്റെ സഹായത്തോടെ ആരും കാണാതെ അദ്ദേഹത്തെ മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് പ്രകാരം, എയർ ഫോഴ്‌സ് വണ്ണിൽ നിന്ന് ട്രംപിനെ C-32A സൈനിക വിമാനത്തിലേക്കാണ് മാറ്റിയത്. വൈസ് പ്രസിഡന്റിന്റെ യാത്രകൾക്കായി സാധാരണയായി ഉപയോഗിക്കുന്ന പരിഷ്കരിച്ച ബോയിംഗ് 757 വിമാനമാണിത്.
ട്രംപ് വിമാനത്തിൽ നിന്ന് ഇറങ്ങിയത് പുറത്തുനിന്നുള്ളവർക്ക് കാണാൻ കഴിയാത്ത രീതിയിലായിരുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും പിന്നീട് C-32A വിമാനത്തിൽ പ്രത്യേകം കയറി. യാത്ര സാധാരണ നടപടിക്രമം പോലെയാണെന്ന് തോന്നിപ്പിക്കാനായിരുന്നു ഈ നീക്കം. അതേസമയം, മാധ്യമപ്രവർത്തകരും വൈറ്റ് ഹൗസ് ജീവനക്കാരും എയർ ഫോഴ്‌സ് വണ്ണിൽ തന്നെ തുടരുകയായിരുന്നു. വിമാനത്തിന്റെ ജനൽ ഷേഡുകൾ അടച്ചിടാൻ ഇവരോട് നിർദേശിച്ചു. ട്രംപ് ഇതിനകം മറ്റൊരു വിമാനത്തിൽ യാത്ര തിരിച്ചതായി ഇവരോട് അറിയിച്ചിരുന്നില്ല. ഒരു ഫോട്ടോഗ്രാഫർ ജനൽ ഷേഡ് അൽപസമയം ഉയർത്തിയപ്പോൾ ഉടൻ അത് അടയ്ക്കാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഈ നിർദേശം സീക്രട്ട് സർവീസിന്റേതാണെന്നാണ് അറിയിച്ചത്.
Iran knew exactly where Trump was staying in Ankara; reports also indicate there was a missile threat to Air Force One.














