
ടെഹ്‌റാൻ: കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തിന്‍റെ പ്രതിരോധ ആയുധങ്ങളുടെയും സൈനിക സാമഗ്രികളുടെയും ഉൽപ്പാദനം ഇരട്ടിയാക്കിയതായി ഇറാന്‍റെ പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ റെസാ തലായി-നിക്. തസ്‌നിം ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ സൈനിക സജ്ജീകരണങ്ങളെക്കുറിച്ച് നിർണായക വിവരങ്ങൾ പങ്കുവെച്ചത്.
യുദ്ധക്കളത്തിൽ ഉപയോഗിക്കുന്ന ആയുധങ്ങളും വെടിക്കോപ്പുകളും അതിവേഗം പുനഃസ്ഥാപിക്കാൻ ഇറാന് സാധിക്കുന്നുണ്ടെന്നും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ഉപകരണങ്ങൾ സേനയുടെ ഭാഗമാക്കുന്ന പ്രവർത്തനം തടസ്സമില്ലാതെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ശത്രുക്കളെ പെട്ടെന്ന് ഞെട്ടിക്കുന്നതിനുമായി ആയുധ പ്രദർശനങ്ങളും പുതിയ സൈനിക സാങ്കേതികവിദ്യകളുടെ പരസ്യപ്പെടുത്തലുകളും ഇറാൻ ബോധപൂർവ്വം പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് തലായി-നിക് വ്യക്തമാക്കി.
രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തെയും അസ്തിത്വത്തെയും ലക്ഷ്യമിടുന്ന വിദേശ ശക്തികളെയും ആധിപത്യങ്ങളെയും പ്രതിരോധിക്കാനുള്ള ഒരേയൊരു മാർഗ്ഗം സൈനികമായി കൂടുതൽ കരുത്താർജ്ജിക്കുക മാത്രമാണെന്ന് MTV Lebanon റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ അദ്ദേഹം കൂട്ടിച്ചേർത്തു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപ് വെറും 31 അടിസ്ഥാന ഉൽപ്പന്നങ്ങൾ മാത്രം നിർമ്മിച്ചിരുന്ന ഇറാൻ പ്രതിരോധ മേഖലയിൽ, ഇന്ന് ആയിരത്തിലധികം അത്യാധുനിക സംവിധാനങ്ങളും ആയുധങ്ങളുമാണ് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നത്.















