
ടെഹ്‌റാൻ: ആഗോള ശക്തിസമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയാണെന്നും അമേരിക്കയും ഇസ്രായേലും ചരിത്രത്തിലെ ഏറ്റവും ദുർബലമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇറാന്റെ ആഭ്യന്തര സുരക്ഷാ പാരാമിലിട്ടറി വിഭാഗമായ ‘ബാസിജ്’ മേധാവി ഹൊസൈൻ തയേബ്. ലോകത്തിന്റെ കേന്ദ്രം അമേരിക്കയോ പശ്ചിമേഷ്യയുടെ കേന്ദ്രം ഇസ്രായേലോ ആണെന്ന ധാരണ തിരുത്തപ്പെട്ടതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
തങ്ങളെ വാഷിംഗ്ടൺ അപമാനിക്കുകയായിരുന്നുവെന്ന് യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ തയേബ് ചൂണ്ടിക്കാട്ടി. യുഎസ് നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കുകയും ഉപരോധങ്ങളും സമ്മർദ്ദങ്ങളും തുടരുകയുമാണ് ചെയ്തത്.
മേഖലയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര പ്രശ്നങ്ങളുമാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തി ക്ഷയിക്കാൻ ഇടയാക്കിയതെന്ന് തയേബ് കൂട്ടിച്ചേർത്തു. അതേസമയം, എതിരാളികൾ വീണ്ടും ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നത് കണ്ട് ഇറാനിയൻ ജനത വഞ്ചിക്കപ്പെടരുതെന്നും വാഗ്ദാനങ്ങൾ പാലിക്കാത്ത നയതന്ത്ര നാടകങ്ങളെ ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.















