
ടെഹ്‌റാൻ: അമേരിക്കയുമായുള്ള താൽക്കാലിക സമാധാന കരാറുമായി ബന്ധപ്പെട്ട് യാതൊരുവിധ സമയപരിധിയും നിശ്ചയിച്ചിട്ടില്ലെന്നും ചർച്ചകളിൽ തങ്ങൾക്ക് യാതൊരുവിധ തിടുക്കവുമില്ലെന്നും വ്യക്തമാക്കി ഇറാൻ ഭരണകൂടം. ഏത് കരാർ പ്രഖ്യാപിക്കുന്നതിന് മുൻപും ഇറാന്റെ ദേശീയ അവകാശങ്ങൾ പൂർണ്ണമായും ഉറപ്പുനൽകണമെന്നാണ് അവരുടെ പ്രഥമ പരിഗണനയെന്ന് ടെഹ്‌റാനിലെ ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുകയാണെങ്കിലും കരാർ ഇതുവരെ അന്തിമമായിട്ടില്ല. പാകിസ്ഥാൻ ഉൾപ്പെടെയുള്ള പ്രാദേശിക മധ്യസ്ഥർ വഴിയാണ് ഇരുപക്ഷവും തങ്ങളുടെ നിർദ്ദേശങ്ങളും സന്ദേശങ്ങളും പരസ്പരം കൈമാറുന്നത്. കരാറിലെ ഭൂരിഭാഗം വ്യവസ്ഥകളിലും ഇറാൻ ഇതിനകം സമ്മതം മൂകിയിട്ടുണ്ടെങ്കിലും, ചില പ്രധാന വിഷയങ്ങളിൽ ഇപ്പോഴും കടുത്ത വിയോജിപ്പുകൾ നിലനിൽക്കുന്നുണ്ട്.
തങ്ങളുടെ ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകളിൽ ഇറാന്റെ നിലപാട് വ്യക്തമാണ്. ഇരുരാജ്യങ്ങളും തമ്മിൽ പരസ്പര വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ ആണവ ഫയലുകൾ ചർച്ചയ്ക്കെടുക്കില്ലെന്ന് ഇറാൻ തീർത്തുപറഞ്ഞു. നിലവിലെ സമാധാന കരാറിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയായാൽ മാത്രമേ ഭാവിയിൽ ആണവ പദ്ധതികളെക്കുറിച്ച് സംസാരിക്കാൻ പോലും തങ്ങൾ തയ്യാറാവുകയുള്ളൂ എന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം.













