ഇസ്ലാമാബാദ് ധാരണാപത്രത്തിലേക്ക് മടങ്ങാൻ ഇറാന് താത്പര്യം; ട്രംപിന്റെ ഭീഷണി സന്ദേശവുമായി അല്ല പാകിസ്താൻ സൈനിക മേധാവി എത്തിയതെന്ന് വെളിപ്പെടുത്തൽ

ടെഹ്റാൻ: ഇറാനും യുഎസും തമ്മിൽ ജൂണിൽ ഒപ്പുവെച്ച ധാരണാപത്രം പുനഃസ്ഥാപിക്കാൻ ഇറാൻ താല്പര്യപ്പെടുന്നതായി ഇറാനിയൻ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘തസ്നീം’ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ടെഹ്റാൻ സന്ദർശിച്ച പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ യുഎസിൽ നിന്നുള്ള ഭീഷണികളോ സമാനമായ മുന്നറിയിപ്പുകളോ വഹിച്ചുകൊണ്ടല്ല എത്തിയതെന്ന് മുതിർന്ന വിവരദായകനെ ഉദ്ധരിച്ച് തസ്നീം വ്യക്തമാക്കി. ചർച്ചകൾക്ക് വഴിയൊരുക്കാനും ഇറാന്റെ നിലപാടുകളും നിബന്ധനകളും അമേരിക്കൻ പക്ഷത്തെ അറിയിക്കാനുമാണ് പാകിസ്താൻ സൈനിക മേധാവി ശ്രമിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഇസ്ലാമാബാദ് കരാറിലേക്ക് അമേരിക്ക മടങ്ങിവരികയും, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ഇറാന്റെ ക്രമീകരണങ്ങൾ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 5 ഉൾപ്പെടെയുള്ള വ്യവസ്ഥകൾ നടപ്പിലാക്കുകയും ചെയ്യുക എന്നത് ഇറാന്റെ പ്രധാന നിബന്ധനകളിൽ ഒന്നാണ്. ഈ വ്യവസ്ഥകൾ പാകിസ്താൻ മധ്യസ്ഥന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം ഇവ യുഎസിനെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസിനും ഇറാന്റെ സൈന്യത്തിനും ഇടയിൽ വെടിനിർത്തൽ വിപുലീകരിക്കുന്നതിനും ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി ജൂൺ 17-നാണ് ധാരണാപത്രം ഒപ്പുവെച്ചത്.

എന്നാൽ, ജലപാതയുടെ ഭരണനിർവ്വഹണത്തെയും വ്യാഖ്യാനങ്ങളെയും ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് കരാർ നിലയ്ക്കുകയായിരുന്നു.അതിനിടെ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി നടത്തിയ കൂടിക്കാഴ്ച വളരെ സാർത്ഥകവും ക്രിയാത്മകവുമായിരുന്നുവെന്നും സംഘർഷ പരിഹാര ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായെന്നും പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി ചൊവ്വാഴ്ച വ്യക്തമാക്കി. ടെഹ്റാൻ ധാരണാപത്രം നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ അമേരിക്കയും നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും ഇറാന്റെ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചാ സംഘടകനുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് പ്രസ്താവിച്ചതായി കഴിഞ്ഞ ദിവസം ഇറാൻ ഔദ്യോഗിക മാധ്യമമായ ഐ.ആർ.ഐ.ബി റിപ്പോർട്ട് ചെയ്തിരുന്നു.

More Stories from this section

family-dental
witywide