യുഎസ് നിലപാട് നിർണ്ണായകം; ഹോർമുസ് കടലിടുക്ക് തുറക്കാൻ പുതിയ നിർദ്ദേശവുമായി ഇറാൻ, സുപ്രധാനമായ ആവശ്യങ്ങൾ ഇങ്ങനെ

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാൻ പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകൾ. എന്നാൽ യുഎസ് ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഇറാന്റെ നിലപാട് ഇപ്പോഴും അവ്യക്തമാണെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിക്കണമെന്നും അത് വീണ്ടും ആവർത്തിക്കില്ലെന്ന് വാഷിംഗ്ടൺ ഉറപ്പുനൽകണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യമെന്ന് ലെബനനിലെ അൽ മായാദീൻ ടിവിയെ ഉദ്ധരിച്ച് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതും ഇറാന്റെ ആണവ പദ്ധതികളും സംബന്ധിച്ച ചർച്ചകൾക്ക് രണ്ടാം ഘട്ടത്തിൽ മാത്രമേ പ്രാധാന്യം നൽകൂ എന്നാണ് ഇറാന്റെ നിലപാട്. ട്രംപ് ഭരണകൂടം വലിയ പ്രാധാന്യം നൽകുന്ന വിഷയങ്ങളാണിവ. യുദ്ധം അവസാനിപ്പിച്ചാൽ മാത്രമേ ആണവ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യൂ എന്ന ഇറാനിയൻ നിർദ്ദേശം വൈറ്റ് ഹൗസിന് ലഭിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ആണവ വിഷയത്തിൽ എന്ത് വിട്ടുവീഴ്ചകൾ വേണമെന്ന കാര്യത്തിൽ ഇറാനിയൻ നേതൃത്വത്തിനിടയിൽ ഭിന്നതയുള്ളതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, തിങ്കളാഴ്ച ദേശീയ സുരക്ഷാ സംഘവുമായി കൂടിക്കാഴ്ച നടത്തി ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനിരിക്കുകയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത്തരം നയതന്ത്ര ചർച്ചകളിൽ അമേരിക്കയ്ക്കാണ് മേൽക്കൈ ഉള്ളതെന്ന് വൈറ്റ് ഹൗസ് വക്താവ് ഒലീവിയ വെയ്‌ൽസ് വ്യക്തമാക്കി. അമേരിക്കൻ ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതും ഇറാനെ ആണവായുധം കൈവരിക്കുന്നതിൽ നിന്ന് തടയുന്നതുമായ ഒരു കരാറിന് മാത്രമേ യുഎസ് തയ്യാറാവൂ എന്നും അവർ സിഎൻഎന്നിനോട് പറഞ്ഞു. നയതന്ത്ര ചർച്ചകൾ മാധ്യമങ്ങളിലൂടെ നടത്താൻ താൽപ്പര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide