
ബാഗ്ദാദ്: ഹോർമുസ് കടലിടുക്കിലെ യുഎസ് ഉപരോധം മറികടക്കാൻ ഇറാൻ പുതിയ ബദൽ മാർഗ്ഗങ്ങൾ തേടുന്നതായി റിപ്പോർട്ട്. ഇറാൻ്റെ തെക്കൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം 50 ദിവസം പിന്നിടുമ്പോൾ, ഇറാഖിലെ ‘ഉമ്മു ഖസർ’ തുറമുഖം ഇറാനിലേക്കുള്ള പുതിയ ചരക്കുനീക്ക കേന്ദ്രമായി മാറിയതായി അന്താരാഷ്ട്ര മാധ്യമമായ ‘ഇറാൻ ഇൻ്റർനാഷണൽ’ റിപ്പോർട്ട് ചെയ്യുന്നു. ഇതോടൊപ്പം ഒമാൻ ടെർമിനലിന് സമീപം സ്ഫോടനം നടന്നതായും വിവരങ്ങൾ പുറത്തുവരുന്നു.
നേരത്തെ ഒമാൻ്റ ‘ഖസബ്’ തുറമുഖം കേന്ദ്രീകരിച്ചായിരുന്നു ഇറാൻ്റെ പ്രധാന ചരക്കുനീക്കം നടന്നിരുന്നത്. എന്നാൽ ഈ റൂട്ടിൽ കടുത്ത തിരക്ക് അനുഭവപ്പെടുകയും, ചരക്കുനീക്കം മന്ദഗതിയിലാവുകയും, ചെലവ് കുത്തനെ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാൻ ഇറാഖ് തുറമുഖത്തെ ആശ്രയിക്കാൻ തുടങ്ങിയത്.
തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ഇറാൻ ഇപ്പോൾ ഉപരോധത്തെ മറികടക്കുന്നത്. വാഹനങ്ങൾ ഉൾപ്പെടെയുള്ള ചരക്കുകൾ ആദ്യം യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ തുറമുഖങ്ങളിൽ എത്തിക്കുന്നു. അവിടെ നിന്ന് ഇറാനിയൻ ഇതര പതാകകൾ ഘടിപ്പിച്ച കപ്പലുകളിലേക്ക് മാറ്റി ഇറാഖിലെ ഉമ്മു ഖസർ തുറമുഖത്ത് എത്തിച്ച ശേഷമാണ് ഇറാനിലേക്ക് കടത്തുന്നത്. മേഖലയിൽ യുഎസ്-ഇറാൻ യുദ്ധപ്രതീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.
Iran’s cargo moves through Iraqi port to bypass US sanctions; explosion near Oman terminal















