
വാഷിംഗ്ടൺ: മുൻ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഓർമ്മശക്തിയെയും മാനസികാരോഗ്യത്തെയും കുറിച്ചുള്ള വിവാദങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വീണ്ടും പുകയുന്നു. തൻ്റെ സ്മരണികയുടെ സഹഎഴുത്തുകാരനുമായി നടത്തിയ അഭിമുഖങ്ങളുടെ ഓഡിയോ റെക്കോർഡിംഗുകൾ പുറത്തുവിടാനുള്ള നീക്കത്തിനെതിരെ ഫെഡറൽ ഗവൺമെൻ്റിനും യുഎസ് നീതിന്യായ വകുപ്പിനുമെതിരെ ബൈഡൻ കോടതിയെ സമീപിച്ചു. ഇവ തൻ്റെ തികച്ചും വ്യക്തിപരമായ വിവരങ്ങളാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇത് പുറത്തുവിടുന്നത് തടയണമെന്നുമാണ് ബൈഡൻ്റെ ആവശ്യം.
ബൈഡൻ വൈസ് പ്രസിഡൻ്റായിരുന്ന കാലത്തെ രഹസ്യ ഔദ്യോഗിക രേഖകൾ കൈകാര്യം ചെയ്തതിലെ വീഴ്ചകളെക്കുറിച്ച് അന്വേഷിച്ച പ്രത്യേക കൗൺസിലർ റോബർട്ട് ഹർ ആണ് ഈ ഓഡിയോ റെക്കോർഡിംഗുകളും അതിൻ്റെ ലിഖിത രൂപങ്ങളും കണ്ടെടുത്തത്. 2017-ൽ പുറത്തിറങ്ങിയ ‘പ്രോമിസ് മി, ഡാഡ്’ എന്ന ബൈഡൻ്റെ സ്മരണികയുടെ കരട് തയ്യാറാക്കുന്നതിനായി സഹഎഴുത്തുകാരൻ മാർക്ക് സ്വോനിറ്റ്സറുമായി ബൈഡൻ നടത്തിയ അഭിമുഖങ്ങളായിരുന്നു ഇവ. 2015-ൽ തൻ്റെ മൂത്ത മകൻ ബോ ബൈഡൻ്റെ മരണവുമായി ബന്ധപ്പെട്ട വൈകാരികമായ ഓർമ്മകളും ഇതിൽ പങ്കുവെച്ചിരുന്നു.
2024-ൽ പുറത്തുവന്ന റോബർട്ട് ഹറിൻ്റെ അന്വേഷണ റിപ്പോർട്ടിൽ, ബൈഡൻ ഔദ്യോഗിക രേഖകൾ അനുചിതമായി കൈകാര്യം ചെയ്തു എന്ന് കണ്ടെത്തിയിരുന്നെങ്കിലും ക്രിമിനൽ കുറ്റം ചുമത്താൻ ശുപാർശ ചെയ്തിരുന്നില്ല. എന്നാൽ, അഭിമുഖങ്ങളുടെ സമയത്ത് ബൈഡൻ്റെ ഓർമ്മശക്തിക്ക് വലിയ പരിമിതികൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. പല കാര്യങ്ങളും ഓർത്തെടുക്കാൻ ബൈഡൻ ബുദ്ധിമുട്ടിയെന്നും, സ്വന്തം നോട്ട്ബുക്കിലെ കുറിപ്പുകൾ വായിക്കാൻ പോലും പാടുപെട്ടുവെന്നും ഹർ റിപ്പോർട്ടിൽ എഴുതിയത് അന്ന് വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്.
ഈ റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ ഒരു സംവാദത്തിൽ ബൈഡൻ പരാജയപ്പെട്ടതോടെ അദ്ദേഹത്തിൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുകയും, തുടർന്ന് അദ്ദേഹം വീണ്ടും പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് പിന്മാറാൻ നിർബന്ധിതനാവുകയുമായിരുന്നു. ഇതിനിടെ ഹൗസ് റിപ്പബ്ലിക്കൻമാരും മൂന്ന് കോൺഗ്രസ് കമ്മിറ്റികളും ബൈഡനെ ഇംപീച്ച് ചെയ്യാനുള്ള തെളിവായി ഈ റെക്കോർഡുകൾ ആവശ്യപ്പെട്ടു. ‘ദി ഹെറിറ്റേജ് ഫൗണ്ടേഷൻ’ എന്ന കൺസർവേറ്റീവ് തിങ്ക് ടാങ്കും ഈ ഓഡിയോ ഫയലുകൾക്കായി നിയമപോരാട്ടം നടത്തിവരികയായിരുന്നു.
തുടക്കത്തിൽ സ്വകാര്യതാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഈ റെക്കോർഡിംഗുകൾ പുറത്തുവിടുന്നതിനെ നീതിന്യായ വകുപ്പ് എതിർത്തിരുന്നു. എന്നാൽ ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ വകുപ്പ് നിലപാട് പൂർണ്ണമായി മാറ്റി. ബൈഡൻ്റെ മാനസിക നിലയിലുണ്ടായ വലിയ തകർച്ച മറച്ചുവെക്കാനാണ് മുൻ ഭരണകൂടം ശ്രമിച്ചതെന്നും, ജൂൺ 15-നകം ഈ റെക്കോർഡിംഗുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും നീതിന്യായ വകുപ്പ് വക്താവ് നതാലി ബാൽദാസാരെ വ്യക്തമാക്കി. ജനങ്ങൾക്ക് ഇത് കേട്ട് കാര്യങ്ങൾ സ്വയം വിലയിരുത്താൻ അവസരമൊരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഗവൺമെന്റിൻ്റെ ഈ നീക്കത്തിനെതിരെ ശക്തമായ വാദങ്ങളാണ് ബൈഡൻ്റെ അഭിഭാഷകർ കോടതിയിൽ ഉയർത്തിയിട്ടുള്ളത്. ഈ വിവരങ്ങൾ പ്രൈവസി ആക്റ്റ് പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്നും, കേവലം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും വ്യക്തിഹത്യക്കും വേണ്ടിയാണ് നീതിന്യായ വകുപ്പ് ഇപ്പോൾ ഇവ പരസ്യപ്പെടുത്താൻ ശ്രമിക്കുന്നതെന്നും ബൈഡൻ നൽകിയ ഹർജിയിൽ പറയുന്നു. ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾക്കായുള്ള നിയമപരമായ മാർഗ്ഗനിർദ്ദേശങ്ങൾ നിശ്ചയിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് പ്രൊസീജിയർ ആക്റ്റ് നീതിന്യായ വകുപ്പ് ലംഘിക്കുകയാണെന്നും അവർ ആരോപിച്ചു. വരും ദിവസങ്ങളിൽ യുഎസ് രാഷ്ട്രീയത്തിൽ ഈ കേസ് വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
Joe Biden files legal battle against US Justice Department over audio discussing amnesia















