സിന്ധു നദീജല കരാറിൽ ഭീഷണിയുമായി ഖ്വാജ ആസിഫ്; പാകിസ്താൻ യുദ്ധത്തിന് തയ്യാർ

ഇസ്ലാമാബാദ്: ഇന്ത്യയുടെ സിന്ധു നദീജല വ്യവസ്ഥയിലെ നീക്കങ്ങൾ പാകിസ്‌താന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബോധ്യപ്പെട്ടാൽ സൈനിക നടപടി സ്വീകരിക്കുമെന്ന് പാകിസ്‌താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിൻ്റെ മുന്നറിയിപ്പ്. 2028 ജൂണോടെ പാകിസ്‌താനിലേക്കുള്ള സിന്ധു നദിയുടെ ഒഴുക്ക് പൂർണ്ണമായും തടയാനാകുമെന്ന് ഇന്ത്യയുടെ ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ സൂചിപ്പിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം.

ഇന്ത്യ ജലലഭ്യത തടസ്സപ്പെടുത്തിയാൽ യുദ്ധം ചെയ്യുമെന്നാണ് ഖ്വാജ ആസിഫിൻ്റെ മുന്നറിയിപ്പ്. ജലം ഒരു പ്രധാന ദേശീയ സുരക്ഷാ വിഷയമാണെന്ന് വിശേഷിപ്പിച്ച ആസിഫ്, സിന്ധു നദീതടത്തിലെ ജലലഭ്യതയ്ക്ക് ഗുരുതരമായ ഭീഷണിയുണ്ടെന്ന് തോന്നിയാൽ രൂക്ഷമായി പ്രതികരിക്കാൻ മടിക്കില്ല. ജലം ഞങ്ങളുടെ ദേശീയ സുരക്ഷയുടെ ഭാഗമാണ്. ഭീഷണി നേരിടുന്നുവെന്ന് തോന്നുന്ന നിമിഷം, ഞങ്ങൾ ഇന്ത്യക്കെതിരെ യുദ്ധം ആരംഭിക്കും. അത് തീർച്ചയാണ് എന്ന് അദ്ദേഹം പറഞ്ഞു. ജലം പങ്കിടുന്ന വ്യവസ്ഥകളിൽ മാറ്റം വരുത്താനോ നിയന്ത്രിക്കാനോ ഇന്ത്യ നീങ്ങുന്നുവെന്ന് സൂചന ലഭിച്ചാൽ ഉടൻ നടപടിയെടുക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, നിലവിൽ കടുത്ത ജലക്ഷാമമാണ് പാകിസ്ത‌ാൻ നേരിടുന്നത്. 2025 ഏപ്രിലിൽ ജമ്മു കശ്‌മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ 1960-ലെ സിന്ധു നദീജല കരാർ നിർത്തിവെച്ചത്. ആക്രമണത്തിന് പിന്നിൽ പാകിസ്‌താന്റെ പിന്തുണയുള്ള ഭീകരരാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്താൻ വിശ്വസനീയവും മാറ്റമില്ലാത്തതുമായ നടപടി സ്വീകരിക്കുന്നതുവരെ ലോകബാങ്ക് മധ്യസ്ഥത വഹിച്ച ഈ കരാർ മരവിപ്പിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. സിന്ധു നദീജല വ്യവസ്ഥയിലെ ജലം പങ്കിടുന്നത് നിയന്ത്രിക്കുന്ന ഈ കരാർ അനുസരിച്ച്, നദീതടത്തിലെ ഏകദേശം 80 ശതമാനം ജലവും പാകിസ്‌താനാണ് ലഭിക്കുന്നത്. പാകിസ്താൻ്റെ കൃഷി, ജലസേചനം, വിപുലമായ സമ്പദ് വ്യവസ്ഥ എന്നിവയ്ക്ക് നിർണായകമാണ്.

Khawaja Asif threatens Indus Water Treaty; Pakistan ready for war

More Stories from this section

family-dental
witywide