പാരീസ്: പുതിയ ലോകക്രമത്തിൽ ഇന്ത്യയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാകാത്തതാണെന്നും പാശ്ചാത്യ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഇനിയൊരിക്കലും ലോകത്തെ നിയന്ത്രിക്കാൻ പോകുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ നടന്ന സംവാദപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫ്രാൻസിൽ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് തൊട്ടുമുമ്പായാണ് മാർക്ക് കാർണിയുടെ പരാമർശം.
ലോകത്ത് ഇനി ആഗോളശക്തികളുടെ പരമാധികാരവും ആധിപത്യവും അവകാശപ്പെടാനാകില്ല. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ പരിഹരിക്കാൻ ജി 7 രാജ്യങ്ങളുടെ പരമ്പരാഗത കൂട്ടായ്മയ്ക്ക് മാത്രം സാധിക്കില്ലെന്നും അതിന് ഇന്ത്യ പോലുള്ള വൻ ശക്തികളുടെ സഹകരണവും കാഴ്‌ചപ്പാടുകളും അനിവാര്യമാണെന്നുമുള്ള തിരിച്ചറിവാണ് പുതിയ മാറ്റങ്ങൾക്ക് പിന്നിലെന്നും കാർണി വ്യക്തമാക്കി.
ഫ്രാൻസിലെ ഇവിയനിൽ വെച്ച് നടക്കുന്ന 52-ാ മത് ജി7 ഉച്ചകോടിയിൽ പരമ്പരാഗത കൂട്ടായ്മയ്ക്ക് പുറമെ ഇന്ത്യ, ബ്രസീൽ, ഈജിപ്ത്, കെനിയ, ഗൾഫ് രാജ്യങ്ങൾ തുടങ്ങിയവയേയും ഒരുമിച്ച് കൊണ്ടുവരുമെന്നും ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ രാജ്യങ്ങൾ വിശാലമായ കാഴ്ചപ്പാടും പരിഹാരത്തിനായുള്ള പ്രതിവിധികളും സംഭാവന ചെയ്യുമെന്നും കാർണി പറഞ്ഞു.
ജി7 രാജ്യങ്ങൾ എപ്പോഴെങ്കിലും ലോകത്തെ നിയന്ത്രിച്ചിട്ടുണ്ടെങ്കിൽ അവർ ഇനി ലോകം ഭരിക്കാൻ പോകുന്നില്ല. ലോകം ഭരിക്കുന്നുവെന്ന് ഭാവിക്കാൻ പോലും അവർക്കാകില്ല. ഈ വർഷാദ്യത്തിൽ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ താൻ മുന്നോട്ട് വെച്ച ആശയങ്ങളെ ശരിവെക്കുന്ന രീതിയിലാണ് പുതിയ ലോക രാഷ്ട്രീയ ക്രമം രൂപപ്പെടുന്നത്. വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ ലോകത്തിലെ മധ്യവർത്തിശക്തിക്കൾ ഒന്നിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും കാർണി കൂട്ടിച്ചേർത്തു.
India’s presence is essential in the new world order; Mark Carney says G7 will no longer rule the world











