യു.എസിലെ കലിഫോർണിയയിലുള്ള മിൽപീറ്റസിൽ കൊല്ലപ്പെട്ട പാണഞ്ചേരി തെക്കൂട്ട് അഞ്ജന ഹരിയുടെ വസതി യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് സന്ദർശിച്ചു. അഞ്ജനയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കുമെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പുനൽകി.
ഇന്നലെ രാത്രി മുഖ്യമന്ത്രി വി ഡി സതീശൻ അഞ്ജനയുടെ കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി വിഷയത്തിൽ കൃത്യമായ തുടർനടപടി സ്വീകരിക്കും. സാധാരണ ഇത്തരം സംഭവങ്ങളിൽ നിയമപ്രശ്നങ്ങൾ കാരണം ചെറിയ കാലതാമസം ഉണ്ടാകാറുണ്ട്. എങ്കിലും പ്രത്യേക വിഷയമെന്ന നിലയിൽ, മകളുടെ മൃതദേഹം വളരെ പെട്ടെന്ന് തന്നെ വീട്ടിലെത്തിച്ചു നൽകാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് സജീവമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അഞ്ജനയുടെ പിതാവ് ഹരിദാസ്, ഭർതൃപിതാവ് വിലങ്ങന്നൂർ ശാന്താലയം വിജയൻ എന്നിവരുമായി മന്ത്രി സംസാരിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. അഭിലാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, തൃശ്ശൂർ തഹസിൽദാർ സനൽകുമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Minister O.J. Jeneesh visited the family of Anjana, who was killed in the US, and assured that steps to bring her mortal remains home would be expedited.













