അമേരിക്കയിൽ നിന്ന് അച്ഛന്റെ മരണശേഷം ഇന്ത്യയിലേക്ക് വരാൻ മടിച്ച് പ്രവാസി ഇന്ത്യക്കാരൻ; ‘പോയാൽ അമേരിക്കയിലേക്ക് തിരികെ വരാൻ കഴിഞ്ഞേക്കില്ല’

അച്ഛന്റെ മരണത്തെ തുടർന്ന് ഇന്ത്യയിലേക്ക് എത്തണോ, അതോ അമേരിക്കയിലെ ഭാവി നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ കഴിയുന്ന ഒരു പ്രവാസി ഇന്ത്യക്കാരന്റെ കഥ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം വീണ്ടും ശ്രദ്ധയാകർഷിക്കുന്ന സംഭവമായി ഇത് മാറി.

ഇൻസ്റ്റഗ്രാമിലെ ഒരു എൻആർഐ പേജിലൂടെയാണ് ഈ വ്യക്തിയുടെ ദുരവസ്ഥ പങ്കുവെക്കപ്പെട്ടത്. “എന്റെ ഒരു സുഹൃത്ത് അതീവ വിഷമകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു. ഇപ്പോൾ ഇന്ത്യയിലേക്ക് പോകണോ എന്ന ആശയക്കുഴപ്പത്തിലാണ് അദ്ദേഹം,” എന്നായിരുന്നു കുറിപ്പ്. എന്നാൽ അദ്ദേഹത്തിന്റെ അമേരിക്കയിലെ കുടിയേറ്റ നിലയാണ് പ്രധാന പ്രതിസന്ധി. നിലവിൽ അദ്ദേഹത്തിന് സാധുവായ വിസ സ്റ്റാമ്പ് ഇല്ല. അതേസമയം ഭാര്യയും കുട്ടിയും അമേരിക്കയിൽ തുടരുകയാണ്.

ഇതിനുപുറമെ ഈ മാസം തന്നെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന അറിയിപ്പും അദ്ദേഹത്തിന് ലഭിച്ചതായി പോസ്റ്റിൽ പറയുന്നു. ഇപ്പോൾ ഇന്ത്യയിലേക്ക് പോയാൽ ദീർഘകാലത്തേക്ക് അമേരിക്കയിലേക്ക് തിരികെ വരാൻ കഴിയാതെ പോകുമോയെന്ന ആശങ്കയാണ് അദ്ദേഹത്തെ അലട്ടുന്നത്. സമാന സാഹചര്യങ്ങൾ നേരിട്ടിട്ടുള്ളവരിൽ നിന്ന് ഉപദേശവും അനുഭവങ്ങളും തേടിയതോടെ പോസ്റ്റിന് കീഴിൽ നിരവധി പ്രതികരണങ്ങളാണ് എത്തിയത്.

“ജോലിയോ വിസയോ കുടിയേറ്റ പദവിയോ ഒരിക്കലും പ്രിയപ്പെട്ടവരുടെ അവസാന നിമിഷങ്ങളിൽ ഒപ്പമുണ്ടാകാനുള്ള അവസരത്തിന് പകരമാകില്ല. ഒരു അച്ഛനെ പകരംവെക്കാനാവില്ല,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.“എട്ട് വർഷം മുമ്പ് ഞാൻ ഇതേ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. അച്ഛനെ നഷ്ടപ്പെട്ടു, വിസയുടെയും ജോലിയുടെയും അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാൽ ഞാൻ ഒരു നിമിഷം പോലും ആലോചിച്ചില്ല. ഉടൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. എനിക്ക് എല്ലാം നൽകിയ അച്ഛന്റെ അവസാന യാത്രയിൽ ഒപ്പമുണ്ടാകാതിരിക്കാൻ കഴിയുമായിരുന്നില്ല,” മറ്റൊരാൾ പങ്കുവച്ചു.

കോവിഡ് കാലത്ത് അച്ഛൻ മരിച്ചിട്ടും യാത്രാ നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിൽ എത്താൻ കഴിയാതിരുന്ന അനുഭവവും ചിലർ പങ്കുവച്ചു. “ഇന്നും ആ വേദന മനസ്സിൽ ബാക്കിയുണ്ട്. ഇപ്പോൾ നാട്ടിലേക്ക് പോകാതിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഖേദമായി മാറാം,” ഒരു ഉപയോക്താവ് പറഞ്ഞു. എന്നാൽ മറ്റൊരു വിഭാഗം വ്യത്യസ്ത അഭിപ്രായമാണ് പങ്കുവെച്ചത്. “അച്ഛൻ ഇതിനകം മരണപ്പെട്ട സാഹചര്യത്തിൽ ഇനി ഭാവിയെക്കുറിച്ച് ചിന്തിക്കണം. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ കാണേണ്ട സമയമാണ് ഏറ്റവും വിലപ്പെട്ടത്,” എന്നായിരുന്നു ഒരാളുടെ പ്രതികരണം. പ്രവാസ ജീവിതത്തിലെ കുടുംബബന്ധങ്ങളും തൊഴിൽ-കുടിയേറ്റ അനിശ്ചിതത്വങ്ങളും തമ്മിലുള്ള കടുത്ത മാനസിക സംഘർഷം ഈ സംഭവത്തിലൂടെ വീണ്ടും ചർച്ചയാകുകയാണ്.

NRI fears visiting India after father’s death due to US visa issues: ‘May not be able to return’

More Stories from this section

family-dental
witywide