
വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന കരാറിൻ്റെ ഏകദേശ രൂപം തയ്യാറായതായും അത് പൂർത്തിയാക്കാൻ നല്ല സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ഞായറാഴ്ച ‘ആക്സിയോസിന്’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കരാറിലെ നിബന്ധനകളെക്കുറിച്ചോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്താൻ പ്രസിഡൻ്റ് തയ്യാറായില്ല.
അതേസമയം, പാകിസ്താനിലെ ഇസ്ലാമാബാദിൽ തിങ്കളാഴ്ച നടക്കേണ്ട രണ്ടാം ഘട്ട ചർച്ചയിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇറാൻ്റെ തുറമുഖങ്ങൾക്കു മേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്നാണ് ടെഹ്‌റാൻ വ്യക്തമാക്കുന്നത്. ഇത് ചർച്ചകളുടെ ഭാവി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോഴും ഇറാനെതിരെ കടുത്ത ഭീഷണിയാണ് ട്രംപ് മുഴക്കുന്നത്. നിർദ്ദേശിക്കപ്പെട്ട കരാറിൽ ഇറാൻ ഒപ്പിട്ടില്ലെങ്കിൽ രാജ്യത്തെ പാലങ്ങളും വൈദ്യുത നിലയങ്ങളും ബോംബിട്ട് തകർക്കുമെന്ന് ഫോക്സ് ന്യൂസിനോട് അദ്ദേഹം പറഞ്ഞിരുന്നു. കരാർ അംഗീകരിച്ചില്ലെങ്കിൽ ഇറാൻ്റെ അവസ്ഥ അതീവ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമാനമായ രീതിയിലുള്ള പ്രതികരണമാണ് എബിസി ന്യൂസിനോടും ട്രംപ് നടത്തിയത്. ഒന്നുകിൽ കരാർ അംഗീകരിക്കുക, അല്ലെങ്കിൽ വലിയ പ്രശ്നങ്ങൾ നേരിടുക എന്നതാണ് ഇറാന് മുന്നിലുള്ള വഴിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലെ സാഹചര്യം വളരെ സങ്കീർണ്ണമാണെന്നും വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ വരാനിരിക്കുന്ന ബുധനാഴ്ച അവസാനിക്കുകയാണ്. ഈ സമയപരിധിക്കുള്ളിൽ സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്. അന്താരാഷ്ട്ര സമൂഹം ഈ ചർച്ചകളെ ഏറെ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്.
‘Peace deal ready, consequences if not signed’; US issues stern warning to Iran















