നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ സാമ്പത്തിക കുറ്റകൃത്യ വിഭാഗം റൗസ് അവന്യൂ കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 13 പ്രതികൾക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയിരിക്കുന്നത്. പരീക്ഷയ്ക്ക് മുൻപ് പ്രതികൾ ചോർത്തിയ 42 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറുമായി പൂർണ്ണമായും ഒത്തുപോകുന്നതാണെന്നും ചോദ്യപേപ്പർ ലക്ഷക്കണക്കിന് രൂപയ്ക്ക് ഇവർ മറിച്ചുവിറ്റുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത കേസ് നാളെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും.
മംഗിലാൽ ബിവാൾ, ദിനേശ് ബിവാൾ, വികാസ് ബിവാൾ, ശുഭം ഖൈർനാർ, യഷ് യാദവ് തുടങ്ങി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള 13 പേരാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) പങ്ക് സംബന്ധിച്ച അന്വേഷണം സിബിഐ തുടരുകയാണ്. ഇതിന്റെ ഭാഗമായി അടുത്തിടെ 47 എൻടിഎ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 12-നാണ് സിബിഐ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസ് നാളെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും.
മകനായ വികാസ് ബിവാളിന് ചോദ്യപേപ്പർ ലഭിക്കാനായി മംഗിലാൽ ബിവാൾ ശുഭം ഖൈർനാറുമായി ബന്ധപ്പെടുകയായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തൽ. യഷ് യാദവിൽ നിന്ന് ചോദ്യപേപ്പർ കൈപ്പറ്റാൻ 10 ലക്ഷം രൂപയുടെ ഇടപാടാണ് നടന്നത്. രാജസ്ഥാനിലെ സികാറിൽ കോച്ചിങ്ങിന് പോയപ്പോഴാണ് വികാസ് ബിവാൾ യഷ് യാദവുമായി പരിചയപ്പെടുന്നതും തുടർന്ന് വൻ സംഘം രൂപീകരിക്കുന്നതും. പിന്നീട് മംഗിലാൽ ബിവാൾ വഴി മറ്റ് പരീക്ഷാർത്ഥികൾക്ക് 12 ലക്ഷം രൂപ നിരക്കിൽ ചോദ്യപേപ്പർ വിറ്റതായും സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
NEET UG Paper Leak Case: CBI Files Charge Sheet Against 13 Accused In Rouse Avenue Court













