
വാഷിംഗ്ടൺ: എഡിറ്റോറിയൽ സ്വാതന്ത്ര്യത്തെച്ചൊല്ലി പ്രതിരോധ വകുപ്പുമായി ഉടലെടുത്ത രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് യു.എസ്. സൈനിക പത്രമായ ‘സ്റ്റാർസ് ആൻഡ് സ്ട്രൈപ്സി’ൻ്റെ ദീർഘകാല പബ്ലിഷർ വിരമിക്കൽ പ്രഖ്യാപിച്ചു. ദശാബ്ദങ്ങളായി പത്രത്തിൻ്റെ തലപ്പത്തിരിക്കുന്ന മാക്സ് ഡി. ലെഡറർ ജൂനിയറാണ് നാടകീയമായി പടിയിറങ്ങുന്നത്.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിൻ്റെ നേതൃത്വത്തിൽ പെൻ്റഗൺ പത്രത്തിന്മേൽ കടുത്ത എഡിറ്റോറിയൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഈ രാജിയെന്നത് ശ്രദ്ധേയമാണ്. പത്രത്തിലെ “woke distractions” (ആധുനിക സാമൂഹിക-രാഷ്ട്രീയ ബോധപൂർവ്വമുള്ള ശ്രദ്ധതിരിക്കലുകൾ) എന്ന് പെൻ്റഗൺ വിശേഷിപ്പിക്കുന്ന ഉള്ളടക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ പുതിയ നേതൃത്വം സമ്മർദ്ദം ചെലുത്തിയിരുന്നു.
വരുന്ന സെപ്റ്റംബർ അവസാനത്തോടെ താൻ പദവിയിൽ നിന്ന് ഒഴിയുമെന്ന് ജീവനക്കാർക്ക് അയച്ച ഔദ്യോഗിക മെമ്മോയിലും പത്രത്തിന് നൽകിയ അഭിമുഖത്തിലും ലെഡറർ വ്യക്തമാക്കി. “സ്ഥാപനത്തിൻ്റെ നേതൃത്വത്തെക്കുറിച്ചുള്ള എൻ്റെ തത്വശാസ്ത്രവും, സ്റ്റാർസ് ആൻഡ് സ്ട്രൈപ്സിൻ്റെ മൂല്യത്തെയും ദൗത്യത്തെയും കുറിച്ചുള്ള എൻ്റെ കാഴ്ചപ്പാടും പെൻ്റെഗൺ മുൻപോട്ടു വെക്കുന്ന ദിശയുമായി ഒട്ടും പൊരുത്തപ്പെടുന്നില്ല,” അദ്ദേഹം തുറന്നടിച്ചു. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ സിവിൽ വ്യക്തിയാണ് ലെഡറർ. എന്നാൽ വാർത്തയോട് പ്രതികരിക്കാൻ പെൻ്റെഗൺ ഇതുവരെ തയ്യാറായിട്ടില്ല.
അടുത്തിടെ യു.എസ്. യുദ്ധക്കപ്പലായ ‘യു.എസ്.എസ്. എബ്രഹാം ലിങ്കണി’ലെ നാവികരുടെ മോശം ജീവിതസാഹചര്യങ്ങളെക്കുറിച്ചും അവരുടെ മാനസികാരോഗ്യ പ്രതിസന്ധികളെക്കുറിച്ചും ‘സ്റ്റാർസ് ആൻഡ് സ്ട്രൈപ്സ്’ ധീരമായ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. എന്നാൽ ഈ ആശങ്കകളെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പൂർണ്ണമായും തള്ളിക്കളയുകയാണ് ചെയ്തത്. ഈ റിപ്പോർട്ടുകളാണ് പെൻ്റഗണിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.
പത്രത്തിൻ്റെ സ്വയംഭരണാധികാരവും നിഷ്പക്ഷതയും കാത്തുസൂക്ഷിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ഓംബുഡ്സ്മാൻ ജാക്വലിൻ സ്മിത്തിനെ പെൻ്റഗൺ പുറത്താക്കി കൃത്യം നാല് മാസ തികയുമ്പോഴാണ് പബ്ലിഷറുടെയും പടിയിറക്കം. അമേരിക്കൻ പ്രതിരോധ വകുപ്പിൽ നിന്ന് ഭാഗികമായി ഫണ്ട് കൈപ്പറ്റുന്നുണ്ടെങ്കിലും, സൈനിക-ഭരണ നേതൃത്വങ്ങളിൽ നിന്ന് പൂർണ്ണമായ എഡിറ്റോറിയൽ സ്വാതന്ത്ര്യം പുലർത്തുന്ന പാരമ്പര്യമാണ് ‘സ്റ്റാർസ് ആൻഡ് സ്ട്രൈപ്സി’നുള്ളത്.
Pentagon moves to ‘shut down’ ‘Stars and Stripes’, military newspaper that exposed the plight of sailors; Publisher Max Lederer resigns in protest















