
റോം: കാമറൂൺ സന്ദർശനത്തിനിടെ ലോകനേതാക്കളെയും യുദ്ധക്കൊതിയന്മാരെയും രൂക്ഷമായി വിമർശിച്ച് ലിയോ മാർപ്പാപ്പ രംഗത്തെത്തി. കോടിക്കണക്കിന് ഡോളർ യുദ്ധത്തിനായി ചെലവഴിക്കുന്നവർ ലോകത്തെ നാശത്തിലേക്ക് തള്ളിയിടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏതാനും സ്വേച്ഛാധിപതികൾ ചേർന്ന് ഈ ലോകത്തെ തകർക്കുകയാണെന്നും അത്യപൂർവ്വമായ കടുത്ത ഭാഷയിൽ മാർപ്പാപ്പ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മാർപ്പാപ്പയുടെ ഈ പ്രതികരണം.
“നാശമുണ്ടാക്കാൻ ഒരു നിമിഷം മതി, എന്നാൽ അത് പുനർനിർമ്മിക്കാൻ ഒരു ആയുസ്സ് പോലും തികയില്ലെന്ന് യുദ്ധപ്രഭുക്കൾ തിരിച്ചറിയുന്നില്ല,” മാർപ്പാപ്പ പറഞ്ഞു. കൊന്നൊടുക്കാനും നശിപ്പിക്കാനും വേണ്ടി കോടിക്കണക്കിന് ഡോളറാണ് ലോകരാജ്യങ്ങൾ വാരിക്കോരി ചെലവഴിക്കുന്നത്. എന്നാൽ മുറിവുകൾ ഉണക്കാനും വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുമായി ആവശ്യമായ വിഭവങ്ങൾ എവിടെയും കാണാനില്ലെന്ന സത്യത്തിന് നേരെ ഇവർ കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതത്തെ സ്വന്തം സൈനിക-രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നവരെയും അദ്ദേഹം വിമർശിച്ചു. വിശുദ്ധമായ ദൈവനാമത്തെ അന്ധകാരത്തിലേക്കും അഴുക്കിലേക്കും വലിച്ചിഴയ്ക്കുന്നവർ വലിയ വലിയ പാപമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറാൻ സംഘർഷവും ആഗോളതലത്തിലുള്ള യുദ്ധസാഹചര്യങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സമാധാനത്തിന് വേണ്ടി ഉറച്ച നിലപാടുമായി മുന്നോട്ട് പോകുമെന്നും ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും ലിയോ മാർപ്പാപ്പ വ്യക്തമാക്കി.















