വാഷിങ്ടൺ: 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണങ്ങൾ അമേരിക്ക ഒരിക്കലും മറക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 25 വർഷങ്ങൾക്കിപ്പുറവും ഇറാനെതിരെ പോരാടുന്നതിലൂടെ അമേരിക്ക ‘ഭീകരതയ്ക്കെതിരായ യുദ്ധം’ തുടരുകയാണെന്നും ട്രംപ് പറഞ്ഞു. ന്യൂയോർക്കിലെ പ്രധാന 9/11 അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കാതെ പെന്റഗണിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ആഭ്യന്തര തലത്തിലെ ‘തീവ്രവാദികളെയും’ അദ്ദേഹം വിമർശിച്ചു. ഡെമോക്രാറ്റുകളെ ലക്ഷ്യമിട്ടുള്ള പരാമർശമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കാൽ നൂറ്റാണ്ട് മുമ്പ് അവരുടെ പേരിൽ എടുത്ത വിശുദ്ധ പ്രതിജ്ഞ ഇന്ന് നമ്മൾ പുതുക്കുകയാണ്. നമ്മൾ ഒരിക്കലും, ഒരിക്കലും മറക്കില്ല. അതുകൊണ്ടാണ് ഇന്ന് നമ്മൾ പോരാടുന്നത് എന്ന് ചടങ്ങിൽ ട്രംപ് പറഞ്ഞു. നമുക്ക് മറ്റൊരു വഴിയില്ല. വിജയം മാത്രമേ ഉണ്ടാകൂ. നമ്മൾ ശക്തമായി പോരാടും. വിജയിക്കാനായി പോരാടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പമായിരുന്നു ഡോണാൾഡ് ട്രംപ് ചടങ്ങിനെത്തിയത്.
9/11 ആക്രമണത്തിനിടെ ഹൈജാക്ക് ചെയ്ത വിമാനങ്ങളിലൊന്ന് വാഷിങ്ടണിലെ പെന്റഗണിൽ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ കൊല്ലപ്പെട്ട 184 പേരെ ചടങ്ങിൽ അനുസ്മരിച്ചു. ഇവരുടെ പേരുകൾ വായിക്കുമ്പോൾ ഓരോരുത്തരുടെയും ഓർമയ്ക്കായി മണി മുഴക്കി. മുൻ പ്രസിഡന്റുമാർ 9/11ന്റെ പ്രധാന വാർഷികങ്ങളിൽ ന്യൂയോർക്ക് ഉൾപ്പെടെ ആക്രമണം നടന്ന വിവിധ സ്ഥലങ്ങളിൽ നടന്ന അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലാണ് 2,977 ഇരകളിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടത്.
മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ കാലത്ത് അൽഖ്വയ്ദയ്‌ക്കെതിരെ ആരംഭിച്ച ‘ഭീകരതയ്ക്കെതിരായ യുദ്ധ’ത്തെ നിലവിൽ തുടരുന്ന ഇറാനെതിരായ യുഎസ്–ഇസ്രയേൽ യുദ്ധവുമായി ട്രംപ് ബന്ധപ്പെടുത്തി. ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ’ സേവനമനുഷ്ഠിച്ച അമേരിക്കൻ സൈന്യത്തിലെ ഓരോ അംഗത്തെയും ഇന്ന് ഞങ്ങൾ ആദരിക്കുന്നു. ഇത് രോഗാതുരവും ഭയാനകവുമായ ഭീകരതയ്‌ക്കെതിരായ യുദ്ധമാണ്. ലോകത്തിലെ ഭീകരതയുടെ ഒന്നാം നമ്പർ പ്രായോജകനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ ഇപ്പോൾ പ്രവർത്തിക്കുന്ന സൈനികരെയും ഞങ്ങൾ ആദരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെന്റഗൺ ചടങ്ങിൽ സംസാരിച്ച യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സത്തും ഇറാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ ലോകത്തിലെ ഏറ്റവും സജീവമായ ഭീകരതയെ പിന്തുണയ്ക്കുന്ന രാഷ്ട്രത്തെ ഞങ്ങൾ തകർത്തു. ഏകദേശം അരനൂറ്റാണ്ടായി അമേരിക്കയുടെ നാശം ആഗ്രഹിക്കുന്ന ഒരു ഇസ്ലാമിക തിയോക്രസിക്കെതിരെയാണ് ഞങ്ങളുടെ പോരാളികൾ പോരാടിയത് എന്ന് ഹെഗ്സത്ത് പറഞ്ഞു.
ഇറാൻ യുദ്ധം ഇപ്പോൾ ഏതാണ്ട് സ്തംഭനാവസ്ഥയിലാണ്. അമേരിക്കയുമായുള്ള ഇടയ്ക്കിടെയുള്ള ഏറ്റുമുട്ടലുകൾ തുടരുന്നതിനിടയിലും ഹോർമുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണം ഇറാൻ വലിയ തോതിൽ നിലനിർത്തുന്നുണ്ട്. ഇതോടെ എണ്ണവിലയും ഉയർന്ന നിലയിൽ തുടരുകയാണ്. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിനായുള്ള റിപ്പബ്ലിക്കൻ കൺവെൻഷനിൽ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും 9/11 ആക്രമണകാരികളോട് ഡെമോക്രാറ്റുകൾ അനുഭാവം പുലർത്തുന്നുവെന്ന് ആരോപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ആഭ്യന്തര രാഷ്ട്രീയ പരാമർശങ്ങളും.
“9/11ന് ഒരു തലമുറ പിന്നിട്ടപ്പോൾ, ആ ക്രൂരതകൾക്കുള്ള അന്തിമ മറുപടിയും അതിന് പിന്നിലെ കുറ്റവാളികൾക്കെതിരായ അന്തിമ വിജയവും വിദേശത്തെ ഒരു യുദ്ധഭൂമിയിൽ മാത്രം കണ്ടെത്താനാകില്ലെന്നും നമുക്കറിയാം,” എന്ന് ട്രംപ് പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു അഗ്നിശമന സേനാംഗത്തിന്റെ മകൻ പിന്നീട് യുഎസ് നാവികസേനയിൽ സേവനമനുഷ്ഠിച്ച കഥയും ട്രംപ് പരാമർശിച്ചു. “അമൂർത്തമായ ഒരു ലക്ഷ്യത്തിനായി തീവ്രവാദികളാകാതെ, നായകരാകാൻ കഴിയുന്ന ഒരു രാഷ്ട്രമാകാം നമ്മുടേത്” എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച നടന്ന റിപ്പബ്ലിക്കൻ കൺവെൻഷനിലും ട്രംപ് ‘തീവ്രവാദികൾ’ എന്ന പദം ഉപയോഗിച്ചിരുന്നു. “ഈ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ വോട്ടിലൂടെ, ഈ തീവ്ര ഇടതുപക്ഷ ഭ്രാന്തന്മാരോടും തീവ്രവാദികളോടും അമേരിക്ക അവർക്കോ മറ്റാർക്കെങ്കിലുമോ വിൽപ്പനയ്ക്കുള്ളതല്ലെന്ന് പറയാം,” എന്നായിരുന്നു ട്രംപിന്റെ പരാമർശം. 9/11 സംബന്ധിച്ച മുൻ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ ഇടതുപക്ഷ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥി അബ്ദുൽ എൽ-സയദിനെതിരെയും റിപ്പബ്ലിക്കൻ കൺവെൻഷനിൽ നേതാക്കൾ തുടർച്ചയായി വിമർശനം ഉന്നയിച്ചു.
President Donald Trump vowed Friday that the United States would never forget the Sept. 11, 2001 attacks and suggested the country was continuing the “war on terror” 25 years later by fighting Iran.









