
തിരുവനന്തപുരം: എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് കൃത്യമായി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമരക്കാർക്ക് നേരെ പൊലീസ് ബ്ലേഡ് ഉപയോഗിച്ചെന്ന എസ്എഫ്ഐയുടെയും സിപിഎമ്മിൻ്റെയും ആരോപണങ്ങൾ മന്ത്രി പൂർണ്ണമായും തള്ളി. ക്രമസമാധാന പാലനത്തിനായി കയ്യിൽ ലാത്തിയും തോക്കുമുള്ള പൊലീസുകാർക്ക് എന്തിനാണ് ബ്ലേഡിൻ്റെ ആവശ്യമെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് ചോദിച്ചു.
സമരത്തിൽ പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തുമാറ്റാനാണ് ബ്ലേഡ് ഉപയോഗിച്ചതെന്ന് പൊലീസിൻ്റെ എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. മാർച്ചിനിടെ ബ്ലേഡ് ഉപയോഗിച്ച പ്രവർത്തകനെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബ്ലേഡും കൊണ്ട് സമരം ചെയ്യുന്നത് പുതിയ രീതിയാണെന്നും ഇത്തരം അക്രമാസക്തമായ സമരമുറകൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതുമുതൽ നശിപ്പിച്ചതിനും പൊലീസുകാരെ ആക്രമിച്ചതിനും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് ശിവപ്രസാദ്, സെക്രട്ടറി സഞ്ജീവ് എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Ramesh Chennithala against SFI march’s blade use















