പശ്ചിമേഷ്യയിൽ തുടരുന്ന അതിരൂക്ഷമായ സൈനിക സംഘർഷത്തിന്റെ ഏക ഗുണഭോക്താവ് റഷ്യയാണെന്ന് യൂറോപ്യൻ യൂണിയൻ മേധാവി അന്റോണിയോ കോസ്റ്റ. അമേരിക്ക-ഇസ്രായേൽ നീക്കങ്ങളും ഇറാന്റെ തിരിച്ചടിയും ആഗോളതലത്തിൽ സൃഷ്ടിച്ച ഊർജ്ജ പ്രതിസന്ധി റഷ്യക്ക് വൻ സാമ്പത്തിക ലാഭമാണ് ഉണ്ടാക്കി നൽകുന്നത്. ലോകശ്രദ്ധയും പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക ശേഷിയും യുക്രെയ്നിൽ നിന്ന് പശ്ചിമേഷ്യയിലേക്ക് തിരിഞ്ഞത് മോസ്കോയ്ക്ക് വലിയ നയതന്ത്ര വിജയമായി മാറിയെന്നും യൂറോപ്യൻ കൗൺസിൽ അധ്യക്ഷൻ വ്യക്തമാക്കി.
യുദ്ധത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുന്നുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന അധിക വരുമാനം യുക്രെയ്നെതിരായ സൈനിക നടപടികൾക്കായി റഷ്യ ഉപയോഗിക്കുന്നുവെന്ന് കോസ്റ്റ കുറ്റപ്പെടുത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതോടെ ലോകം വലിയൊരു ഊർജ്ജ പ്രതിസന്ധിയുടെ നിഴലിലാണെന്നും ബ്രസ്സൽസിൽ നടന്ന ചടങ്ങിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ബോംബുകളിലൂടെ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നേടിയെടുക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യ സമാധാനം ലംഘിക്കുമ്പോൾ ചൈന ആഗോള വ്യാപാരം തടസ്സപ്പെടുത്തുകയാണെന്നും അമേരിക്ക അന്താരാഷ്ട്ര നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും അന്റോണിയോ കോസ്റ്റ വിമർശിച്ചു. യുക്രെയ്ൻ യുദ്ധത്തിനുള്ള റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ തടയാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നതിനിടെയാണ് പശ്ചിമേഷ്യൻ സംഘർഷം റഷ്യയ്ക്ക് തുണയാകുന്നത്. പുതിയ ആഗോള സാഹചര്യത്തിൽ യൂറോപ്യൻ യൂണിയന്റെ സുരക്ഷാ നയങ്ങൾ പുനഃപരിശോധിക്കേണ്ടി വരുമെന്ന സൂചനയും അദ്ദേഹം നൽകി.
അതിനിടെ, ആഗോള ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി ചില രാജ്യങ്ങൾക്കുമേലുള്ള ഉപരോധങ്ങൾ താൽക്കാലികമായി നീക്കം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ. ഏത് രാജ്യത്തിന് മേലുള്ള നിയന്ത്രണങ്ങളാണ് ഒഴിവാക്കുക എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, റഷ്യക്കുമേൽ ഏർപ്പെടുത്തിയ എണ്ണ കയറ്റുമതി ഉപരോധങ്ങളിൽ ഇളവ് വരുത്തിയേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്.
Russia is the sole winner of Middle East conflict, says EU Chief Antonio Costa











