ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; മിഷിഗണിലെ കൽക്കരി വൈദ്യുത നിലയം അടച്ചുപൂട്ടാൻ ഫെഡറൽ കോടതി ഉത്തരവ്

വാഷിംഗ്ടൺ: മിഷിഗണിലെ കൽക്കരി വൈദ്യുത നിലയം കാലാവധി കഴിഞ്ഞും നിർബന്ധപൂർവ്വം പ്രവർത്തിപ്പിച്ച ഊർജ്ജ വകുപ്പിന്റെ നടപടി ഫെഡറൽ കോടതി റദ്ദാക്കി. നിശ്ചയിച്ചിരുന്ന വിരമിക്കൽ തീയതിക്ക് ശേഷവും പ്ലാന്റ് തുറന്നുപ്രവർത്തിക്കാൻ ഉത്തരവിട്ട ഊർജ്ജ മന്ത്രാലയത്തിന്റെ നടപടി അധികാരപരിധിക്ക് പുറത്തുള്ളതാണെന്ന് യു.എസ്. കോർട്ട് ഓഫ് അപ്പീൽസ് (ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സർക്യൂട്ട്) വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന്റെ ഊർജ്ജനയങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഈ വിധി.

മേഖലയിലെ വൈദ്യുതി വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ 64 വർഷം പഴക്കമുള്ള ‘ജെ.എച്ച്. കാമ്പ്‌ബെൽ ജനറേറ്റിംഗ് പ്ലാന്റ്’ (J.H. Campbell Generating Plant) അടിയന്തിരമായി നിലനിർത്തേണ്ടതുണ്ടെന്നായിരുന്നു ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റിന്റെ വാദം. ഇതിനായി അദ്ദേഹം അടിയന്തരാധികാരം ഉപയോഗിച്ച് പ്ലാന്റിന്റെ പ്രവർത്തനം നീട്ടുകയായിരുന്നു. എന്നാൽ, ഈ ഉത്തരവിനെതിരെ മിഷിഗൺ, ഇല്ലിനോയിസ്, മിനസോട്ട എന്നീ സംസ്ഥാനങ്ങളും വിവിധ പരിസ്ഥിതി സംഘടനകളും കോടതിയെ സമീപിച്ചു.

തുടർന്ന് നടന്ന വാദത്തിലാണ് മൂന്നംഗ ജഡ്ജിമാരുടെ പാനലിന് വേണ്ടി അപ്പീൽ കോടതി ജഡ്ജി കോർണേലിയ പില്ലാർഡ് വിധി പ്രസ്താവിച്ചത്. മറ്റ് വഴികളില്ലാത്തപ്പോൾ മാത്രം ഉപയോഗിക്കേണ്ട ഒരു ‘അവസാന ആശ്രയം’ മാത്രമാണ് ഫെഡറൽ പവർ ആക്ടിലെ അടിയന്തര വകുപ്പുകളെന്നും, മിഷിഗണിൽ നിലവിൽ അത്തരം സാഹചര്യങ്ങൾ ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. വളരെ മുൻപ് തന്നെ ആസൂത്രണം ചെയ്ത പ്ലാന്റിന്റെ വിരമിക്കൽ തീയതി അകാരണമായി മാറ്റിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായും കോടതി ചൂണ്ടിക്കാട്ടി.

രാജ്യത്തുടനീളം കൽക്കരി നിലയങ്ങൾ അടച്ചുപൂട്ടുന്നത് തടയാൻ ട്രംപ് ഭരണകൂടം അടിയന്തരാധികാരം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട നിരവധി തർക്കങ്ങളിലെ ആദ്യ നിയമവിജയമാണിത്. സമാനമായ രീതിയിൽ ഇന്ത്യാന, കൊളറാഡോ, ഫ്ലോറിഡ, വാഷിംഗ്ടൺ എന്നീ സംസ്ഥാനങ്ങളിലെ പ്ലാന്റുകളുടെ കാലാവധിയും നീട്ടി നൽകിയിട്ടുണ്ട്. ഇത്തരം നടപടികൾ വായു-ജല മലിനീകരണം വർദ്ധിപ്പിക്കുന്നതായും ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകൾ വൻതോതിൽ കൂട്ടുന്നതായും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.

മിഷിഗൺ പ്ലാന്റ് 2025 മെയ് മാസത്തിലെ കാലാവധിക്ക് ശേഷവും പ്രവർത്തിപ്പിച്ചത് വഴി ഇതുവരെ ഏകദേശം 259 ദില്യൺ യു.എസ് ഡോളറിൻ്റെ ഭീമമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഈ തുക മുഴുവൻ മിഡ്‌വെസ്റ്റിലെ സാധാരണ കുടുംബങ്ങളും ബിസിനസ്സുകാരും നികുതിയായി ഒടുക്കേണ്ടി വരുമെന്ന് സിയറ ക്ലബ്ബിൻ്റെ അഭിഭാഷകൻ സഞ്ജയ് നാരായൺ പറഞ്ഞു. പൊതുജനങ്ങളുടെ ചെലവിൽ മലിനീകരണമുണ്ടാക്കുന്ന ഫോസിൽ ഇന്ധനങ്ങളെ പിന്തുണയ്ക്കാനുള്ള ഭരണകൂടത്തിൻ്റെ വിനാശകരമായ അജണ്ടയ്‌ക്കേറ്റ തിരിച്ചടിയാണ് ഈ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കോടതി വിധിയോട് പ്രതികരിക്കാൻ ഊർജ്ജ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.

Setback for the Trump administration; federal court orders closure of coal-fired power plant in Michigan.

More Stories from this section

family-dental
witywide