‘ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കുക, അല്ലെങ്കിൽ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് പുറത്താക്കപ്പെടും’: ലോക രാജ്യങ്ങൾക്ക് യുഎസിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഇറാനെതിരായ സാമ്പത്തിക സമ്മർദം കൂടുതൽ ശക്തമാക്കി യുഎസ്. ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾ സാമ്പത്തിക ബന്ധം വിച്ഛേദിക്കണമെന്നും ഇല്ലെങ്കിൽ കടുത്ത ഉപരോധങ്ങളും സാമ്പത്തിക നടപടികളും നേരിടേണ്ടിവരുമെന്നും ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകി. ‘Economic D-Day’ എന്ന് വിശേഷിപ്പിച്ച പുതിയ നീക്കത്തിന്റെ ഭാഗമായി ഇറാന്റെ ആഗോള സാമ്പത്തിക ബന്ധങ്ങൾ തകർക്കുകയാണ് ലക്ഷ്യം.

അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് തിങ്കളാഴ്ചയാണ് പുതിയ സാമ്പത്തിക നടപടികൾ പ്രഖ്യാപിച്ചത്. ഇറാനുമായി ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾ, ബാങ്കുകൾ, കമ്പനികൾ, കപ്പൽ കമ്പനികൾ, മറ്റ് ഇടനിലക്കാർ എന്നിവർക്കെതിരെ സെക്കൻഡറി ഉപരോധം ഏർപ്പെടുത്താനാണ് യുഎസ് നീക്കം.

എന്നാൽ ഉടൻ തന്നെ എല്ലാ രാജ്യങ്ങൾക്കും ഉപരോധം ഏർപ്പെടുത്തുന്നതിന് പകരം ഇറാനുമായുള്ള സാമ്പത്തിക ബന്ധം അവസാനിപ്പിക്കാൻ അവയ്ക്ക് സമയം നൽകുകയാണെന്ന് ബെസന്റ് വ്യക്തമാക്കി. “ആഗോള സാമ്പത്തിക സംവിധാനത്തെ തകർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” എന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ സാമ്പത്തിക ‘ജീവനാഡി’ മുറിക്കുമെന്ന് യുഎസ്

ഇറാന്റെ എണ്ണ വ്യാപാരം, ധനകാര്യ ഇടപാടുകൾ, കപ്പൽ ഗതാഗതം തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ട് ഉപരോധം ശക്തമാക്കാനാണ് അമേരിക്കയുടെ നീക്കം. ചൈന, യുഎഇ, സിംഗപ്പൂർ, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഇറാനുമായി ബന്ധമുള്ള സ്ഥാപനങ്ങൾക്കെതിരെ ഇതിനകം പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ എണ്ണ വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾക്കും ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്താനുള്ള നടപടികളും തുടരുകയാണ്.

ഇറാനുമായി ഇടപാടുകൾ നടത്തുകയും ഇറാനിയൻ എണ്ണയിൽ നിന്നുള്ള വരുമാനം കൈമാറ്റം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്ന ഏതൊരു രാജ്യത്തെയും സ്ഥാപനത്തെയും യുഎസ് ലക്ഷ്യമിടുമെന്ന് ബെസന്റ് മുന്നറിയിപ്പ് നൽകി.

ഇറാന്റെ പ്രധാന എണ്ണ ഉപഭോക്താവായ ചൈനയെയാണ് യുഎസ് നടപടിയുടെ പ്രധാന പരീക്ഷണമായി കാണുന്നത്. ചൈനീസ് റിഫൈനറികൾ ഇറാനിൽ നിന്നുള്ള എണ്ണയുടെ വലിയൊരു പങ്ക് ഇപ്പോഴും വാങ്ങുന്നുണ്ട്. ചൈനീസ് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ഉപരോധിക്കാനുള്ള സാധ്യതയെക്കുറിച്ചും ബെസന്റ് മുന്നറിയിപ്പ് നൽകി. എന്നാൽ ചൈനയുമായുള്ള വ്യാപാര ബന്ധത്തിൽ പുതിയ സംഘർഷം ഉണ്ടാകുന്നത് യുഎസിനും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

ഇറാനുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണമെന്ന യുഎസ് സമ്മർദം ഇന്ത്യയെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇറാനുമായി ഇന്ത്യയ്ക്ക് എണ്ണ, മരുന്ന്, കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ വ്യാപാര ബന്ധങ്ങളുണ്ട്. പ്രത്യേകിച്ച് ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഇന്ത്യൻ കമ്പനികളെയോ ധനകാര്യ സ്ഥാപനങ്ങളെയോ യുഎസ് ലക്ഷ്യമിട്ടാൽ ഇന്ത്യ-ഇറാൻ വ്യാപാരത്തെ അത് കൂടുതൽ ബാധിച്ചേക്കാം.

ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങൾക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തുന്നത് ട്രംപ് ഭരണകൂടത്തിന്റെ മറ്റു സാമ്പത്തിക, നയതന്ത്ര ലക്ഷ്യങ്ങളുമായി ഏറ്റുമുട്ടാനും സാധ്യതയുണ്ട്.

അതേസമയം, യുഎസിന്റെ സാമ്പത്തിക ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശേഷി ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണ്. ഈ പ്രധാന ജലപാതയിലൂടെയാണ് ലോകത്തിലെ വലിയൊരു വിഭാഗം എണ്ണ വ്യാപാരം നടക്കുന്നത്. ഗതാഗതം തടസ്സപ്പെട്ടാൽ എണ്ണവിലയും ആഗോള പണപ്പെരുപ്പവും കുത്തനെ ഉയരാനും സാധ്യതയുണ്ട്.

Sever Iran ties or be cut off from global financial system’: US to world

More Stories from this section

family-dental
witywide