ട്രംപും ബ്രിട്ടനും ഇടയുന്നു; ഫാക്ക്‌ലൻഡ് ദ്വീപുകളിൽ ബ്രിട്ടീഷ് പരമാധികാരം സുസ്ഥിരം, യുഎസ് നിലപാട് മാറ്റുമെന്ന റിപ്പോർട്ടുകൾ തള്ളി കീർ സ്റ്റാർമറുടെ ഓഫീസ്

ലണ്ടൻ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ബ്രിട്ടന്റെ നിലപാടിൽ പ്രതിഷേധിച്ച് ഫാക്ക്‌ലൻഡ് ദ്വീപുകളുടെ കാര്യത്തിൽ അമേരിക്ക തങ്ങളുടെ നിലപാട് പുനഃപരിശോധിച്ചേക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ ഓഫീസ്. ഫാക്ക്‌ലൻഡ് ദ്വീപുകളുടെ കാര്യത്തിൽ ബ്രിട്ടന്റെ നിലപാട് വളരെ വ്യക്തമാണെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി. കാലങ്ങളായി രാജ്യം പിന്തുടരുന്ന പരമാധികാര നിലപാടിൽ ബ്രിട്ടൻ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാൻ യുദ്ധത്തിൽ അമേരിക്കയെ സൈനികമായി പിന്തുണയ്ക്കാൻ വിസമ്മതിച്ച നാറ്റോ സഖ്യകക്ഷികളെ ശിക്ഷിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ഉൾക്കൊള്ളുന്ന പെന്റഗണിന്റെ ഒരു ആന്തരിക ഇമെയിൽ സന്ദേശം വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ പ്രതികരണം. ബ്രിട്ടന്റെ ഫാക്ക്‌ലൻഡ് അവകാശവാദത്തിനുള്ള പിന്തുണ പിൻവലിക്കുന്നത് കൂടാതെ, അമേരിക്കയുടെ യുദ്ധനയങ്ങളെ രൂക്ഷമായി വിമർശിച്ച സ്പെയിനെ നാറ്റോയിൽ നിന്ന് പുറത്താക്കുന്നതുൾപ്പെടെയുള്ള കടുത്ത നിർദ്ദേശങ്ങൾ ഈ ഇമെയിലിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.അതേസമയം, ഇത്തരം ഇമെയിൽ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി പ്രതികരിക്കാനില്ലെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. ഔദ്യോഗിക രേഖകളുടെയും സർക്കാർ നിലപാടുകളുടെയും അടിസ്ഥാനത്തിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും സഖ്യകക്ഷികളുമായുള്ള സഹകരണം എല്ലായ്പ്പോഴും അന്താരാഷ്ട്ര നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ടായിരിക്കുമെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. ഫെബ്രുവരി 28-ന് ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിന് മുന്നോടിയായി സഖ്യകക്ഷികളുമായി ആലോചന നടത്തിയിരുന്നില്ല. ആക്രമണത്തിന് ശേഷം ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചപ്പോൾ, അത് തുറക്കാൻ നാവികസേനയെ അയക്കാത്ത നാറ്റോ രാജ്യങ്ങളെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഫാക്ക്‌ലൻഡ് ദ്വീപുകൾ ബ്രിട്ടന്റെ വിദേശ ഭൂപ്രദേശമാണ്. 1982-ൽ അർജന്റീനയുടെ അധിനിവേശത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ പത്ത് ആഴ്ച നീണ്ട യുദ്ധം നടന്നിരുന്നു. ട്രംപിന്റെ സഖ്യകക്ഷിയായ അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി 2024-ൽ ദ്വീപിന്മേൽ പരമാധികാരം സ്ഥാപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബ്രിട്ടന്റെ ഭാഗമായി തുടരാനാണ് ഫാക്ക്‌ലൻഡ് നിവാസികൾ ഭൂരിപക്ഷാടിസ്ഥാനത്തിൽ വോട്ട് ചെയ്തതെന്ന് ബ്രിട്ടീഷ് വക്താവ് ഓർമ്മിപ്പിച്ചു. നയതന്ത്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് ഈ പുതിയ റിപ്പോർട്ടുകൾ വഴിതുറന്നിരിക്കുന്നത്.

More Stories from this section

family-dental
witywide