
ടെക്സസ്: മനുഷ്യനെ ചന്ദ്രനിലും ചൊവ്വയിലുമെത്തിക്കാൻ ലക്ഷ്യമിട്ട് നിർമിച്ച സ്‌പേസ് എക്‌സിൻ്റെ ഏറ്റവും പുതിയതും കരുത്തുറ്റതുമായ ‘സ്റ്റാർഷിപ്പ് V3’ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. വെള്ളിയാഴ്ച ടെക്സസിലെ സ്റ്റാർബേസ് വിക്ഷേപണ തറയിൽ നിന്നായിരുന്നു മൂന്നാം തലമുറയിൽപ്പെട്ട ഈ മെഗാ റോക്കറ്റിൻ്റെ കുതിച്ചുയരൽ. സ്‌പേസ് എക്‌സിനെ ഒരു പൊതുമേഖലാ കമ്പനിയാക്കി മാറ്റുകയാണെന്ന് സി.ഇ.ഒ ഇലോൺ മസ്‌ക് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഈ ചരിത്ര വിക്ഷേപണം. ഭാവിയിൽ മനുഷ്യരെ ചന്ദ്രനിലും ചൊവ്വയിലും എത്തിക്കുന്നതിന് മുൻപ്, റോക്കറ്റിൻ്റെ ശേഷിയും പുതിയ സാങ്കേതികവിദ്യകളും കൃത്യമാണോ എന്ന് ഉറപ്പുവരുത്താനാണ് ഈ പരീക്ഷണം നടത്തിയത്.
സ്റ്റാർഷിപ്പ് പരമ്പരയിലെ പന്ത്രണ്ടാമത് പരീക്ഷണ പറക്കലാണിത്. നാസയുടെ ആർട്ടെമിസ് ചാന്ദ്ര ദൗത്യങ്ങൾക്ക് വേണ്ടിയാണ് പ്രധാനമായും ഈ കൂറ്റൻ റോക്കറ്റ് ഉപയോഗിക്കുക. മുൻപത്തെ മോഡലുകളേക്കാൾ കൂടുതൽ ഉയരവും (124 മീറ്റർ) എഞ്ചിൻ കരുത്തുമുള്ളതാണ് പുതിയ സ്റ്റാർഷിപ്പ്. മുൻ വിക്ഷേപണങ്ങളിലെപ്പോലെ ആകാശത്തുവെച്ച് പൊട്ടിത്തെറിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വിപുലമായ മാറ്റങ്ങളാണ് ഇതിൽ വരുത്തിയിട്ടുള്ളത്. റോക്കറ്റിനെ തിരികെ ഭൂമിയിലെത്തിക്കാൻ സഹായിക്കുന്ന വലിയ ഗ്രിഡ് ഫിന്നുകൾ, കരുത്തുറ്റ ഇന്ധന പൈപ്പുകൾ, അത്യാധുനിക ക്യാമറകൾ, കൂടുതൽ കമ്പ്യൂട്ടർ നാവിഗേഷൻ ശേഷി എന്നിവ പുതിയ പതിപ്പിൻ്റെ പ്രത്യേകതകളാണ്. ഈ പരീക്ഷണത്തിൽ റോക്കറ്റിൻ്റെ ഭാഗങ്ങളൊന്നും തിരികെ പിടിച്ചെടുത്തില്ല. വിക്ഷേപണത്തിന് ശേഷം ബൂസ്റ്റർ ഭാഗം മെക്സിക്കോ ഉൾക്കടലിലും, ഉപഗ്രഹ മാതൃകകൾ അടങ്ങിയ പേടകം ഇന്ത്യൻ മഹാസമുദ്രത്തിലും പതിച്ചു.
നാസയുടെ ആർട്ടെമിസ് IV ദൗത്യത്തിൻ്റെ ഭാഗമായി 2028-ൽ മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാൻ സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പും, ജെഫ് ബെസോസിൻ്റെ ബ്ലൂ ഒറിജിൻ നിർമിക്കുന്ന ‘ബ്ലൂ മൂൺ’ ലാൻഡറും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഇതിനിടെ, ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള സ്വകാര്യ യാത്രകൾക്കായി സ്‌പേസ് എക്‌സ് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. പ്രമുഖ ബിറ്റ്‌കോയിൻ നിക്ഷേപകനായ ചുൻ വാങ് സ്റ്റാർഷിപ്പിൻ്റെ ആദ്യ ചൊവ്വാ ദൗത്യത്തിൽ യാത്ര ചെയ്യുമെന്ന് ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
SpaceX’s most powerful ‘Starship V3’ successfully launched.















